മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധം: എം.വി ഗോവിന്ദൻ

Update: 2024-10-14 04:38 GMT

രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്.

കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതുവിദ്യാലയത്തിന്‍റെ അഭാവത്താൽ മദ്റസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ മദ്റസകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കും.

വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്റസകള്‍ മറ്റു സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനാൽ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മാസപ്പടി കേസിൽ കമ്പനികള്‍ തമ്മിലുള്ള വിഷയത്തിൽ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ശ്രമിച്ചതിനെ ആണ് എതിർത്തത്. കേസ് ബിജെപിയും സിപിഎമ്മും ചേർന്ന് അവസാനിപ്പിച്ചു എന്ന് പറഞ്ഞവർ ഇപ്പോൾ ഇതാ തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Tags:    

Similar News