മമ്മൂട്ടി ഭിക്ഷാടകസംഘത്തില്‍ നിന്നു രക്ഷിച്ച ശ്രീദേവിയുടെ കഥ

Update: 2022-11-23 12:48 GMT


മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ ആരുടെയും സ്‌നേഹവും പ്രാര്‍ഥനയും പിടിച്ചുപറ്റുന്നതാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണെങ്കിലും മമ്മൂക്ക അതൊന്നും ആരോടും പറയാറുമില്ല. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറും സുധീഷും നിര്‍മിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളം സിനിമയുടെ ലൊക്കേഷനില്‍ നടന്ന ഒരു സംഭവമാണ് മമ്മൂട്ടി എന്ന മഹാനടന്റെ വലിയ മനസിനെ വീണ്ടും മലയാളി തൊട്ടറിയുന്നത്.

പാലക്കാട് കാവുശേരി സ്വദേശിനിയായ ശ്രീദേവിയാണ് മമ്മൂക്ക തന്നെ ഭിക്ഷാടകസംഘത്തില്‍നിന്നു രക്ഷിച്ച കഥ പറഞ്ഞത്. ഒരു ചാനല്‍ ഷോയ്ക്കിടെയാണ് ശ്രീദേവി ഇക്കാര്യം പറഞ്ഞത്. ഒരുദിവസം, വിശപ്പു സഹിക്കാനാവാതെ പട്ടാളം സിനിമയുടെ ലൊക്കേഷനില്‍ ഭിക്ഷ ചോദിച്ചു ചെന്നു. ചെന്നെത്തിയത് മമ്മൂക്കയുടെ മുന്നില്‍. അവര്‍ മൂന്നുപേരുണ്ടായിരുന്നു. കുട്ടികള്‍ക്ക് അറിയില്ലായിരുന്നു തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതു മമ്മൂട്ടിയാണെന്ന്. 'സാറേ.. എനിക്ക് വിശക്കുന്നു' എന്നു ശ്രീദേവി മമ്മൂക്കയോടു പറഞ്ഞു. അവര്‍ക്കവിടെ നിന്നു ഭക്ഷണം കിട്ടി.

മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തയായ തന്നെ കണ്ടപ്പോള്‍ മമ്മൂക്കയ്ക്ക് എന്തോ സംശയം തോന്നി. അദ്ദേഹം കാര്യങ്ങള്‍ തിരക്കി. പിന്നീട്, പൊതുപ്രവര്‍ത്തകരുമായി ഇടപെട്ട് തന്നെ മമ്മൂട്ടി സാര്‍ ആലുവ ജനസേവ ശിശുഭവനിലെത്തിക്കുകയായിരുന്നു. ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ചുപോയ തന്നെ ഒരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തുകയായിരുന്നു. അതൊരു ഭിക്ഷാടകസംഘമായിരുന്നു. അവര്‍ തന്നെ ഒരുപാടു പീഡിപ്പിച്ചിരുന്നു. തന്റെ ആറാം വയസിലാണ് മമ്മൂക്കയെ കാണുന്നതെന്നും ശ്രീദേവി പറഞ്ഞു.

Similar News