ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം; ഗീതാ ഗോപിനാഥ്

Update: 2023-10-15 02:43 GMT

ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ്. സംഘർഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാൽ എണ്ണവില ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് പണപ്പെരുപ്പം രൂക്ഷമാക്കിയേക്കുമെന്നും ഇത് ആഗോള ജി.ഡി.പി.യെ ബാധിച്ചേക്കുമെന്നും ഗീതാ ഗോപിനാഥ് എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എണ്ണവിലയിൽ 10 ശതമാനം വർദ്ധനയുണ്ടായാൽ അത് ആഗോള ജി.ഡി.പി.യിൽ 0.15 ശതമാനത്തിന്റെ കുറവിനു കാരണമാകുകയും പണപ്പെരുപ്പം 0.4 ശതമാനമെങ്കിലും വർദ്ധിക്കുകയും ചെയ്യും. പണപ്പെരുപ്പം കുറയ്ക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഇത് കൂടുതൽ വെല്ലുവിളിയുയർത്തും, ഗീതാ ഗോപിനാഥ് പറയുന്നു.

യുദ്ധം കുടിയേറ്റ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നും വിനോദസഞ്ചാര മേഖലയെ തകർത്തേക്കുമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം ഉയരുന്നത് വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളെ പ്രതിസന്ധിയിലാക്കാനും ഇടയുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഐ.എം.എഫ്. സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News