പൊതുമാപ്പിന് ശേഷവും നിയമം ലംഘിച്ചതായി കണ്ടെത്തിയ 6000ലധികം പേർ യുഎഇയിൽ അറസ്റ്റിൽ
ഡിസംബർ 31ന് രാജ്യത്ത് പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ 6,000ത്തിലേറെ പേർ അറസ്റ്റിലായി. ജനുവരി മാസത്തിൽ നടത്തിയ 270 പരിശോധനകളിലാണ് നിയമലംഘകരെ കണ്ടെത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തി.
‘സുരക്ഷിതമായ സമൂഹത്തിലേക്ക്’ എന്ന തലക്കെട്ടിലാണ് അധികൃതർ പരിശോധനകൾ നടത്തിവരുന്നത്. പിടിയിലായവരിൽ 93 ശതമാനം പേരുടെയും നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്. പരിശോധനകൾ തുടരുമെന്നും അതിനാൽ നിയമലംഘനങ്ങൾ പൊതുജനങ്ങൾ നിസാരമായി കാണരുതെന്നും ഫെഡറൽ അതോറിറ്ററി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.
സെപ്റ്റം ഒന്നുമുതൽ രാജ്യത്ത് ആരംഭിച്ച പൊതുമാപ്പിൽ നിരവധിപേർ വിസ നിയമപരമാക്കുകയോ പിഴകൂടാതെ രാജ്യംവിടുകയോ ചെയ്തിട്ടുണ്ട്. അവസരം ഉപയോഗപ്പെടുത്തി വിസ നിയമപരമാക്കാൻ അധികൃതർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഉപയോഗപ്പെടുത്താതെ നിയമലംഘനം തുടർന്നവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പൊതുമാപ്പ് കാലാവധി അവസാനിച്ച ഉടൻ രാജ്യത്താകമാനം പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. വിവിധ എമിറേറ്റുകളിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ നടക്കുന്നതെന്നന് ഐ.സി.പി ആക്ടിങ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ സഈദ് സലീം അൽ ശംസി അറിയിച്ചു.