കേരളത്തിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് അജ്മാനിലേക്ക് നാടുവിട്ട പ്രതിയെ അജ്മാനിലെത്തി പിടികൂടി കേരള പോലീസ്
![കേരളത്തിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് അജ്മാനിലേക്ക് നാടുവിട്ട പ്രതിയെ അജ്മാനിലെത്തി പിടികൂടി കേരള പോലീസ് കേരളത്തിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് അജ്മാനിലേക്ക് നാടുവിട്ട പ്രതിയെ അജ്മാനിലെത്തി പിടികൂടി കേരള പോലീസ്](https://news.radiokeralam.com/h-upload/2022/10/13/367982-febin-arrestjpgimage845440.webp)
അബുദാബി/അജ്മാൻ : കേരളത്തിൽ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു അജ്മാനിലേക്ക് നാടുവിട്ട പോക്സോ കേസ് പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അജ്മാനിൽ നിന്നു പിടികൂടി കേരള പോലീസ്. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ഫെബിനെ(23)യാണ് കേരള പൊലീസ് യുഎഇയിലെത്തി ഏറ്റുവാങ്ങിയത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇന്റർപോളിന്റെ സഹായം തേടിയത്.
ഇന്ത്യയുടെ അഭ്യർഥന പ്രകാരം യുഎഇ പ്രതിയെ കസ്റ്റഡിയിൽ എടുത്തു വിവരം കേരളാപോലീസിനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ചു തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി വിജുകുമാർ, ഇൻസ്പെക്ടർ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ വി.കെ.സന്തോഷ് എന്നിവരടങ്ങുന്ന സംഘം യുഎഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കി പ്രതിയെ ഏറ്റുവാങ്ങി. ഇന്നലെ രാത്രി 10ന് ഷാർജയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കൊണ്ടുപോയി. പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും.
ഇതു മൂന്നാം തവണയാണ് കേരള പൊലീസ് യുഎയി ലേക്ക് നാടുവിടുന്ന പ്രതികളെ യുഎഇയി ഗവണ്മെന്റിന്റെ സഹായത്തോടെ പിടികൂടുന്നത്. നാട്ടിൽ നിന്നു കുറ്റകൃത്യം ചെയ്തു വിദേശത്തേക്കു മുങ്ങുന്ന പ്രവണത ക്ക് തടയിടാൻ ഇത് സഹായിക്കുമെന്നും, എവിടെ പോയാലും രക്ഷപ്പെടില്ലെന്ന സൂചനയാണ് ഇതു നൽകുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.