കടലിനടിയിൽ നൂറിലധികം പുതിയ ജീവിവർഗങ്ങൾ, മലനിരകൾ; വിസ്മയമായി ഈസ്റ്റർ ദ്വീപ്
ചിലിയുടെ അധീനതയിലുള്ള ഈസ്റ്റർ ദ്വീപിൽ ഷ്മിറ്റ് സമുദ്രഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ കണ്ടെത്തിയത് അൻപതോളം പുതിയ ജീവിവർഗങ്ങളെ. ചിലിയുടെ തീരദേശങ്ങളിലുള്ള സമുദ്രാന്തർ ജീവികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഗവേഷകർ റാപാ നൂയി എന്നും അറിയപ്പെടുന്ന ഈസ്റ്റർ ദ്വീപിൽ എത്തിയത്. കണ്ടെത്തിയതിൽ പുതിയ ഇനം കണവ, ഞണ്ട്, ചെമ്മീൻ, നക്ഷത്ര മത്സ്യങ്ങൾ, സ്പോഞ്ചുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഏതാണ്ട് 78,000 കിലോമീറ്റർ ചുറ്റളവിൽ കടലിന്‍റെ അടിത്തട്ട് അളക്കാനും ഈ ഗവേഷണത്തിലൂടെ സാധിച്ചതായാണ് ഗവേഷകർ പറയുന്നത്.
ഇതുവരെ തിരിച്ചറിയാതെ പോയ മൂന്ന് മലനിരകൾ കൂടി കടലിനടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപ് അഗ്നിപർവതങ്ങളായിരുന്ന ഇവ പിന്നീട് മലനിരകളായി മാറിയ സീ മൗണ്ട് വിഭാഗത്തിൽ പെടുന്നവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തിൽ നൂറിലധികം കുന്നുകൾ ഇപ്പോൾ കടലിനടിയിൽ ഉണ്ട്. ഇവിടെ നടത്തിയ പഠനത്തിൽ നൂറ്റി അറുപതോളം പുതിയ ജീവികളെയാണ് ഗവേഷകർ കണ്ടെതതിയത്. ഇതിൽ അൻപതെണ്ണമാകട്ടെ ശാസ്ത്രലോകത്തിന് തന്നെ പുതിയവയും. 2024 ഫെബ്രുവരിയിൽ നടത്തിയ പര്യവേഷണത്തിലും നൂറിലധികം പുതിയ ജീവികളെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത മേഖലയായി ഈസ്റ്റർ ദ്വീപിനെ പ്രഖ്യാപിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു കഴിഞ്ഞു.