ഭീഷണിയായി കൈട്ട്രിഡ് ഫംഗസ്; തവളകളെ രക്ഷിക്കാൻ ആവി മുറികളുമായി ഗവേഷകർ
തവളകളെ രക്ഷിക്കാനായി ആവി മുറിക്കൾ നിർമിച്ച് ഗവേഷകർ. ഫംഗസ് ആക്രമണങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ വംശനാശഭീഷണി നേരിടുന്ന ഗ്രീൻ ആൻഡ് ഗോൾഡൻ ബെൽ ഫ്രോഗ് എന്ന തവളയിനത്തെ രക്ഷിക്കാനാണ് ഒരു ചെറിയ ഗ്രീൻഹൗസ് പോലിരിക്കുന്ന ആവിമുറികൾ ഗവേഷകർ സ്ഥാപിച്ചത്. ഇപ്പോൾ തന്നെ ഓസ്‌ട്രേലിയയിലെ പല ജീവികളും പലതരം ഭീഷണികൾ നേരിടുന്നുണ്ട്. ഇതിനിടെയാണ് കൈട്ട്രിഡ് എന്ന ഫംഗസ് വലിയ രീതിയിൽ വ്യാപിച്ച് തവളകളെ പ്രതിസന്ധിയിലാക്കുന്നത്. ഓസ്‌ട്രേലിയയിലെ മക്വാറി സർവകലാശാലയിലെ ഡോ. ആന്റണി വാഡിലും സംഘവുമാണ് ആവിമുറിയുടെ ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്.
28 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ ഫംഗസുകൾ നശിക്കും. അതിനാൽ തന്നെ വേനൽക്കാലത്ത് ഈ ഫംഗസുകൾ തവളകളെ കാര്യമായി ആക്രമിക്കാറില്ല. എന്നാൽ തണുപ്പ് കാലത്ത് ഇതല്ല സ്ഥിതി. തണുപ്പു കാലത്ത് ഫംഗസിനെ പ്രതിരോധിക്കാനായി ഈ ആവിമുറികൾ ഉപകാരപ്പെടും. പിവിസി, ഗ്രാവൽ, കട്ടകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച ഈ ചെറു ആവിമുറികൾ മനുഷ്യർ ഉപയോഗിക്കുന്ന സോണകൾ പോലെ പ്രവർത്തിക്കുന്നവയാണ്. ആതിലെ ദ്വാരങ്ങൾ വഴി തവളകൾ ഉള്ളിൽ ചെല്ലും. സൂര്യപ്രകാശമേറ്റ് ഉള്ളിലെ താപനില കൂടിയ നിലയിലുള്ള മുറികളിൽ കഴിഞ്ഞ തവളകൾക്ക് ഫംഗസ് രോഗം പൂർണമായി ശമിച്ചെന്ന് ഗവേഷകർ പറയുന്നു.