Begin typing your search...

അഫ്ഗാനിസ്ഥാനെ അടിച്ച് പരത്തി ശിവം ദുബെ; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെ അടിച്ച് പരത്തി ശിവം ദുബെ; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി-20 പരമ്പരയില്‍ യുവതാരങ്ങളുടെ വെടിക്കെട്ടില്‍ ടീം ഇന്ത്യക്ക് വിജയത്തുടക്കം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയായ ആദ്യ ടി20 ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 38 പന്തില്‍ 50 തികച്ച ദുബെ 40 പന്തില്‍ 60* റണ്‍സുമായി പുറത്താവാതെ നിന്നു. ബൗളിംഗില്‍ ഒരു വിക്കറ്റും ദുബെ നേടിയിരുന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3). മൂന്ന് ടി20കളുടെ പരമ്പരയിലെ അടുത്ത മത്സരം ജനുവരി 14ന് ഇന്‍ഡോറില്‍ നടക്കും.

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ പൂജ്യത്തിന് നാടകീയമായി പുറത്തായി. ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ റണ്ണിന് ശ്രമിച്ച് ശുഭ്‌മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തില്‍ രോഹിത് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ഗില്‍ അഞ്ച് ബൗണ്ടറികള്‍ പായിച്ച് മറുപടിക്കായി ശ്രമിച്ചെങ്കിലും നാലാം ഓവറിലെ അഞ്ചാം പന്തില്‍ മുജീബ് ഉര്‍ റഹ്‌മാന്‍റെ ബോളില്‍ ഗുര്‍ബാസ് സ്റ്റംപ് ചെയ്തു. 12 പന്തില്‍ 23 റണ്‍സാണ് ഗില്‍ നേടിയത്. വണ്‍ഡൗണ്‍ ബാറ്റര്‍ തിലക് വര്‍മ്മയാവട്ടെ 22 പന്തില്‍ 26 റണ്‍സുമായി മടങ്ങി. അസ്‌മത്തുള്ള ഒമര്‍സായിക്കായിരുന്നു വിക്കറ്റ്. ഇതിന് ശേഷം ശിവം ദുബെയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ ആഞ്ഞടിച്ചെങ്കിലും ഫിനിഷിംഗിലേക്ക് നീണ്ടില്ല. 20 പന്തില്‍ 31 എടുത്ത ജിതേഷിനെ അതിര്‍ത്തിയില്‍ ഇബ്രാഹിം സദ്രാന്‍റെ കൈകളിലാക്കി മുജീബ് രണ്ട് വിക്കറ്റ് തികച്ചു.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദുബെയ്‌ക്കൊപ്പം റിങ്കു സിംഗ് നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചു. ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന അഞ്ചോവറില്‍ 28 റണ്‍സ് മാത്രം മതി ഇന്ത്യക്ക് ജയിക്കാനെന്നായി. എന്നാല്‍ പിന്നീടങ്ങോട്ട് അനായാസമായി ശിവം ദുബെയും റിങ്കു സിംഗും മത്സരം ഫിനിഷ് ചെയ്തു. തുടര്‍ച്ചയായ പന്തുകളില്‍ സിക്സും ഫോറുമായാണ് ദുബെ ടീം ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയമൊരുക്കിയത്. ദുബെ 40 പന്തില്‍ 60* ഉം, റിങ്കു 9 പന്തില്‍ 16* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. 27 പന്തില്‍ 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് അഫ്‌ഗാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അക്സര്‍ പട്ടേലും മുകേഷ് കുമാറും രണ്ട് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി.

WEB DESK
Next Story
Share it