Begin typing your search...

'ഹല്ലാ ബോൽ കൊഞ്ചം നല്ലാ ബോൽ', ജയം തുടരാൻ രാജസ്ഥാൻ; ഇന്ന് ലഖ്നൗവിനെ നേരിടും

ഹല്ലാ ബോൽ കൊഞ്ചം നല്ലാ ബോൽ, ജയം തുടരാൻ രാജസ്ഥാൻ; ഇന്ന് ലഖ്നൗവിനെ നേരിടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐപിഎല്ലിൽ ഇന്ന് തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ച് മുന്നേറുന്ന രാജസ്ഥാൻ റോയൽസും പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജയൻറ്‌സും തമ്മിൽ ഏറ്റുമുട്ടും. ജയ്പൂരിലെ സവായി മാൻസിങ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 7.30 നാണ് മത്സരം. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ച് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് രാജസ്ഥാൻറെ വരവ്. തോൽവി വഴങ്ങിയ ഒരേയൊരു മത്സരത്തിലാകട്ടെ പഞ്ചാബിനോട് വെറും അഞ്ച് റൺസിനാണ് രാജസ്ഥാൻ കീഴടങ്ങിയത്. അതേസമയം അഞ്ചിൽ മൂന്നും ജയിച്ച ലഖ്നൗ ആകട്ടെ പോയിൻറ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ആറ് പോയിൻറുള്ള അഞ്ച് ടീമുണ്ടെങ്കിലും നെറ്റ് റൺറേറ്റിൻറെ ആനുകൂല്യമാണ് ലഖ്നൗവിനെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിലനിർത്തുന്നത്.

ടോപ് സ്‌കോററായ ജോസ് ബട്‌ലറും യശ്വസി ജൈസ്വാളും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് തന്നെയാണ് രാജസ്ഥാൻറെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ പക്ഷേ രണ്ടാൾക്കും തിളങ്ങാൻ കഴിഞ്ഞില്ലെന്നത് രാജസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ ബട്‌ലറും ജൈസ്വാളും തിളങ്ങിയാൽത്തന്നെ ടീമിന് വേണ്ടതിൽ പകുതിയും അവിടെ നിന്ന് ലഭിക്കും. ഫോമിലല്ലെങ്കിലും ദേവ്ദത്ത് പടിക്കലിനെ പുറത്തിരുത്താൻ സാധ്യതയില്ല. മൂന്നാം നമ്പരിൽ പടിക്കൽ തന്നെ എത്താനാണ് സാധ്യത. എന്നാൽ വീണ്ടും പരാജയപ്പെട്ടാൽ പടിക്കലിൻറെ ഭാവി തുലാസിലാകുമെന്ന് ഉറപ്പാണ്. നാലാം നമ്പരിൽ ടീമിൻറെ നെടുന്തൂൺ ആയ നായകൻ സഞ്ജു സാംസൺ തന്നെ ഇറങ്ങും. അവസാന മത്സരത്തിലേതുൾപ്പെടെ മികച്ച പ്രകടനം തുടരുന്ന സഞ്ജുവും ഫോം ആവർത്തിച്ചാൽ രാജസ്ഥാന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അതേസമയം തുടർച്ചയായി പരാജയപ്പെടുന്ന റിയാൻ പരാഗിനെ ഇന്ന് രാജസ്ഥാൻ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കും. പകരം ഇംഗ്ലണ്ട് താരം ജോ റൂട്ട് ടീമിലെത്താനാണ് സാധ്യത. ഐ.പി.എല്ലിൽ ആദ്യമായെത്തുന്ന റൂട്ടിനെ ഇതുവരെ രാജസ്ഥാൻ പരീക്ഷിച്ചിട്ടില്ല. ഒരു കോടി രൂപക്കാണ് രാജസ്ഥാൻ ജോ റൂട്ടിനെ സ്വന്തമാക്കിയത്.

മിന്നും ഫോമിലുള്ള ഷിംറോൺ ഹെറ്റ്‌മെയറും ധ്രുവ് ജൂറലും തന്നെയാകും ടീമിൻറെ ഫിനിഷർമാർ. ഇരുവരുടേയും മികച്ച ഫോം രാജസ്ഥാൻറെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറുകളിൽ ഹെറ്റ്‌മെയർ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ജുറേലും കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുണ്ട്. രാജസ്ഥാൻറെ ബൌളിങ് നിരയിലേക്ക് വരുമ്പോൾ ന്യൂസിലൻഡ് പേസർ ട്രെൻറ് ബോൾട്ട് തന്നെയാകും ടീമിൻറെ ബൌളിങ് സൈഡിനെ നയിക്കുക. പവർ പ്ലേയിൽ നേട്ടമുണ്ടാക്കാൻ ബോൾട്ടിന് സാധിച്ചാൽ രാജസ്ഥാന് അത് ബോണസ് ആകും. സന്ദീപ് ശർമ്മയാകും ബോൾട്ടിൻറെ ബൌളിങ് പങ്കാളി. യുസ്വേന്ദ്ര ചഹലും അശ്വിനുമുൾപ്പെട്ട സ്പിൻ മാന്ത്രികർ ഏത് ബാറ്റിങ് നിരയെയും വെള്ളം കുടിപ്പിക്കാൻ കഴിവുള്ളവരാണ്. സീസണിൽ ഇരുവരും മികച്ച ഫോമിലാണെന്നതും രാജസ്ഥാന് ആശ്വാസം നൽകുന്നു. നിലവിൽ പർപ്പിൾ ക്യാപ്പ് പട്ടികയിൽ ഒന്നാമതാണ് ചഹൽ. ആറ് വിക്കറ്റുകളോടെ അശ്വിനും ഗംഭീര പ്രകനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ടീമിൻറെ സ്പിൻ ഡിപ്പാർട്‌മെൻറിനെ നായകൻ സഞ്ജുവിന് കണ്ണടച്ചുവിശ്വസിക്കാം. ലഖ്നൗവിലേക്ക് വരുമ്പോൾ പ്രതിഭാധാരാളിത്തമുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ടീമിനെ അലട്ടുന്നത്. ക്യാപ്റ്റൻ കെ.എൽ രാഹുൽ, കൈൽ മയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ തുടങ്ങി മത്സരം ഒറ്റക്ക് ജയിപ്പിക്കാൻ തന്നെ ശേഷിയുള്ള ബാറ്റിങ് നിരയുണ്ടെങ്കിലും കൺസിസ്റ്റൻസി ഇല്ലെന്നതാണ് പ്രശ്‌നം. ബൌളിങ്ങിലേക്ക് വരുമ്പോൾ ആവേശ് ഖാൻറെ മോശം ഫോമും ആശങ്കയാണ്. ഇതിനുമുമ്പ് നടന്ന രണ്ട് നേർക്കുനേർ പോരാട്ടങ്ങളിലും രാജസ്ഥാനായിരുന്നു ജയം.

Aishwarya
Next Story
Share it