മുംബൈ ഇന്ത്യന്‍സ് വൈഡ് നേടിയത് ഡഗ് ഔട്ടില്‍ നിന്നുള്ള നിർദ്ദേശത്താൽ; പ്രതിഷേധമറിയിച്ചിട്ടും ഇടപെട്ടില്ല
![മുംബൈ ഇന്ത്യന്‍സ് വൈഡ് നേടിയത് ഡഗ് ഔട്ടില്‍ നിന്നുള്ള നിർദ്ദേശത്താൽ; പ്രതിഷേധമറിയിച്ചിട്ടും ഇടപെട്ടില്ല മുംബൈ ഇന്ത്യന്‍സ് വൈഡ് നേടിയത് ഡഗ് ഔട്ടില്‍ നിന്നുള്ള നിർദ്ദേശത്താൽ; പ്രതിഷേധമറിയിച്ചിട്ടും ഇടപെട്ടില്ല](https://news.radiokeralam.com/h-upload/2024/04/19/388445-pbks-vs-mipng.webp)
ഐപിഎല്ലിൽ ഇന്നെലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡിആര്‍എസ് ദുരുപയോഗം നടത്തിയെന്ന് ആരോപണം. ഇന്നലെ മത്സരത്തിനിടെ 15-ാം ഓവറില്‍ മുംബൈ താരം സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യുമ്പോള്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. അംപയർ വൈഡ് വിളിച്ചില്ല. സൂര്യകുമാറാകട്ടെ റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടതുമില്ല. എന്നാൽ മുംബൈയുടെ ഡഗ് ഔട്ടില്‍ നിന്നും മുംബൈ താരം ടിം ഡേവിഡ് ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് ഡിആർഎസ് എടുക്കാൻ നിർദേശം നൽകി. മുംബൈ ഇന്ത്യൻസ് കോച്ച് മാര്‍ക് ബൗച്ചര്‍ വൈഡാണെന്ന സൂചന നല്‍കി. പിന്നാലെയാണ് ടിം ഡേവിഡ് റിവ്യൂ ആവശ്യപ്പെടാനുള്ള സിഗ്‌നൽ കാണിച്ചത്. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്. ടിം ഡേവിഡിന്റെ നീക്കം കൃത്യമായി ക്യാമറയിൽ പതിഞ്ഞിരുന്നു.
ഡഗ് ഔട്ടില്‍ നിന്നു വന്ന നിർദേശത്തേ തുടർന്നാണ് സൂര്യകുമാര്‍ റിവ്യൂ ആവശ്യപ്പെട്ടത്. മുംബൈയ്ക്ക് അനുകൂലമായി മൂന്നാം അമ്പയര്‍ വൈഡും വിളിച്ചു. ഡഗ് ഔട്ടില്‍ നിന്നുള്ള നിർദേശത്താൽ റിവ്യൂ ആവശ്യപ്പെട്ട മുംബൈയ്ക്ക് റിവ്യൂ അനുവദിക്കരുതെന്ന് പഞ്ചാബ് നായകന്‍ സാം കറന്‍ അംപയറോട് ആവശ്യപ്പെട്ടെങ്കിലും അംപയർ യാതൊരു നടപടിയുമെടുത്തില്ല. ഡിആർഎസ് എടുക്കുന്നതിനായി രണ്ടു വട്ടമാണ് ടിം ഡേവിഡ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു നിർദേശം നൽകിയത്. മുംബൈയെ സഹായിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന ആരോപണമുയർന്നു. പിന്നാലെ ഐപിഎല്ലിലെ അംപയറിങ് നിലവാരത്തെ ചോദ്യം ചെയ്ത് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ടോം മൂഡിയും രംഗത്തെത്തി.