ഓസ്ട്രേലിയക്കെതിരെ 4-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യ
![ഓസ്ട്രേലിയക്കെതിരെ 4-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 4-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യ](https://news.radiokeralam.com/h-upload/2023/12/04/381427-n562098848170165478525865e2d67415feb60c834bebf1fc653cd75a5957b7fc6ca160b14a49d5f0e05415.webp)
ഓസ്ട്രേലിയയിക്കെതിരായ അഞ്ചാം ട്വന്റി20യില്‍ വിജയിച്ച് പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തശേഷം ഓസീസിനെ 154/8ല്‍ ഒതുക്കുകയായിരുന്നു.
ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിച്ച സൂര്യകുമാര്‍ യാദവിന്റെ തന്ത്രങ്ങളാണ് താരതമ്യേന വലിയ സ്‌കോറുകള്‍ പിറക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ശ്രേയസ് അയ്യര്‍(53),ജിതേഷ് ശര്‍മ്മ(24), അക്ഷര്‍ പട്ടേല്‍ (31),യശ്വസി ജയ്സ്വാള്‍ (21) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 160/8ലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും രവി ബിഷ്‌ണോയ്യും ചേര്‍ന്നാണ് ഓസീസിനെ ഒതുക്കിയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും 31 റണ്‍സ് നേടുകയും ചെയ്ത അക്ഷര്‍ പട്ടേലാണ് മാൻ ഒഫ് ദ മാച്ച്. രവി ബിഷ്‌ണോയ് പ്‌ളേയര്‍ ഒഫ് ദ സിരീസായി.
ടോസ് നേടിയ ഓസീസ് ക്യാപ്ടൻ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പൊതുവെ വമ്ബൻ സ്‌കോറുകള്‍ പിറക്കാറുള്ള ഗ്രൗണ്ടില്‍ പക്ഷേ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. 55 റണ്‍സെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായിരുന്ന ഇന്ത്യയെ അര്‍ദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സാണ് ഈ സ്‌കോറിലെങ്കിലുമെത്തിച്ചത്.
മറുപടിക്കിറങ്ങിയ ഓസീസിന് ജോഷ് ഫിലിപ്പിനെ (4) മൂന്നാം ഓവറില്‍ മുകേഷ് പുറത്താക്കിയെങ്കിലും ബെൻ മക്ഡര്‍മോട്ടും (54), ട്രാവിസ് ഹെഡും (28) മുന്നേറി. അഞ്ചാം ഓവറില്‍ ഹെഡിനെ ബൗള്‍ഡാക്കി രവി ബിഷ്‌ണോയ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഓസീസ് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. ആരോണ്‍ ഹാര്‍ഡി (6)യെ രവി ബിഷ്‌ണോയ്യും ടിം ഡേവിഡിനെ (17)അക്ഷര്‍ പട്ടേലും പുറത്താക്കി. 15ാം ഓവറില്‍ മക്ഡര്‍മോട്ടിനെ അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ നായകൻ മാത്യു വേഡിലായി ഓസീസ് പ്രതീക്ഷകള്‍. അവസാന ഓവറില്‍ വേഡിനെ (22)അയ്യരുടെ കയ്യിലെത്തിച്ച് അര്‍ഷ്ദീപ് ഓസീസ് ഇന്നിംഗ്സിന് കര്‍ട്ടനിട്ടു.