പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി
![പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി](https://news.radiokeralam.com/h-upload/2022/09/05/367283-india-pakk.webp)
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് അവർ മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ മുഹമ്മദ് റിസ്വാൻ (51 പന്തിൽ 71), മുഹമ്മദ് നവാസ് (20 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാന്റെ ജയത്തിൽ നിർണായകമായത്. അവസാനനിമിഷം തകർത്തടിച്ച ആസിഫ് അലി (8 പന്തിൽ 16), ഖുശ്ദിൽ ഷാ (11 പന്തിൽ 14) എന്നിവരും തിളങ്ങി. ഇഫ്തിഖർ അഹമ്മദ് (1 പന്തിൽ 2) പുറത്താകാതെ നിന്നു.
അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ ഏഴു റൺസാണ് പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഖുശ്ദിൽ ഷാ സിംഗിൾ നേടി. അടുത്ത പന്ത് ആസിഫ് ബൗണ്ടറി കടത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. എന്നാൽ മൂന്നാം പന്ത് ഡോട്ട് ബോളാക്കി അർഷ്ദീപ് തിരിച്ചുവരവ് നടത്തി. നാലാം പന്തിൽ ആസിഫിനെ ഔട്ടാക്കിയതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. പക്ഷേ പിന്നീട് ക്രീസിലെത്തിയ ഇഫ്തിഖർ, നേരിട്ട ആദ്യ പന്തിൽ തന്നെ ഡബിൾ ഓടിയതോടെ പാക്കിസ്ഥാന് ജയം
ക്യാപ്റ്റൻ ബാബർ അസമിന് (10 പന്തിൽ 14) ഇന്നും തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങിൽ, നാലാം ഓവറിൽ രവി ബിഷ്‌ണോയ് ആണ് ബാബറിനെ കോലിയുടെ കൈകളിൽ എത്തിച്ചത്. പിന്നാലെയെത്തിയ ഫഖർ സമാൻ 18 പന്തിൽ 15 റൺസെടുത്ത് പുറത്തായി. യുസ്വേന്ദ്ര ചെഹലാണ് ഫഖറിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇതിനുശേഷമാണ് നവാസും റിസ്വാനും ഒന്നിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു.
16-ാം ഓവറിൽ നവാസും 17-ാം ഓവറിൽ റിസ്വാനും പുറത്തായെങ്കിലും ഖുശ്ദിൽ ഷായും ആസിഫ് അലിയും ചേർന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അവസാന ഓവറിൽ ആസിഫ് അലി പുറത്തായെങ്കിലും 18-ാം ഓവറിന്റെ മൂന്നാം പന്തിൽ ആസിഫിന്റെ ക്യാച്ച് അർഷ്ദീപ് സിങ് വിട്ടുകളഞ്ഞത് ഇന്ത്യയുടെ വിജയസാധ്യതയെ തല്ലിക്കെടുത്തി