Begin typing your search...

ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടം; അഫ്ഗാനിസ്ഥാനിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ

ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടം; അഫ്ഗാനിസ്ഥാനിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഫ്ഗാനിസ്ഥാന് മുന്നിൽ മുൻകളികൾ പോലെ അതിശക്തർ ഇന്നും വീഴുമെന്ന് തോന്നിച്ച നിമിഷത്തിൽ നിന്ന് മാക്‌സ്‌വെൽ എന്ന ഒറ്റയാൻ നിറഞ്ഞാടിയപ്പോൾ ഓസീസിന് മുംബൈ വാങ്കഡെ സ്റ്റഡിയത്തിൽ മാസ്മരിക വിജയം. അഫ്ഗാൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മാക്‌സ് വെല്ലിന്റെ മാസ് ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് കങ്കാരുക്കൾ വിജയം അനായാസമാക്കിയത്. അതും വെറും 128 പന്തിൽ നിന്ന്. കരുത്തരായ മൂന്ന് ടീമുകളെ കെട്ടുകെട്ടിച്ചതിന്റെ ഊർജത്തിൽ ഓസീസിനെയും തകർക്കാനായി ഇറങ്ങിയ അഫ്ഗാനെതിരെ മാക്‌സ്‌വെല്ലിന്റെ തോളിലേറി മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് നേടിയത്.

അഫ്ഗാൻ കൊടുങ്കാറ്റിൽ ഒരുവേള 91ന് ഏഴ് എന്ന നിലയിൽ തകർച്ചയിലേക്ക് വീണ ഓസീസിനെ കപ്പിത്താനായി അവതരിച്ച മാക്‌സ് വെൽ വിജയതീരത്തേക്ക് അതിവേഗം ഓടിച്ച് എത്തിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 291 റൺസെന്ന സ്‌കോർ പിന്തുടർന്ന് മറുപടി ബാറ്റിങ് തുടങ്ങിയ ആസ്‌ത്രേലിയയ്ക്ക് തുടക്കം തന്നെ തകർച്ചയായിരുന്നു. ടീം സ്‌കോർ നാലിലെത്തി നിൽക്കെ ഓപണർ ട്രാവിസ് ഹെഡിന് പൂജ്യത്തിൽ മടങ്ങേണ്ടിവന്നു.

മൂന്നാമനായെത്തിയ മിച്ചൽ മാർഷിനും അധികം ആയുസുണ്ടായില്ല. 5.4 ഓവറിൽ 11 പന്തിൽ 24 എടുത്തുനിൽക്കെ മാർഷും പോയി. ടീം സ്‌കോർ 42. ഒരു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഓപണർ ഡേവിഡ് വാർണറും വീണു (18). ടീം സ്‌കോർ 49ലെത്തിയപ്പോഴേക്കും ജോഷ് ഇംഗ്ലിസും പൂജ്യനായി കൂടാരം കയറി. പിന്നാലെ മാർനസ് ലെബുഷൈനും 14 റൺസെടുത്ത് മടങ്ങി. തുടർന്നായിരുന്നു മാക്‌സ്‌വെൽ വെട്ടിക്കെട്ട്.

നവീനുൽ ഹഖ്, അസ്മത്തുല്ലാഹ് ഒമർസായി, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയാണ് ഒരുവേള വരെ അഫ്ഗാന് പ്രതീക്ഷ നൽകിയത്. നേരത്തെ, ഇബ്രാഹിം സദ്‌റാന്റെയും റാഷിദ് ഖാന്റെയും തീപ്പൊരി പ്രകടനത്തിന്റെ കരുത്തിലാണ് ശക്തരായ ആസ്‌ട്രേലിയയ്‌ക്കെതിരെ അഫ്ഗാനിസ്താൻ ഭേദപ്പെട്ട സ്‌കോറുയർത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സെമി ഉറപ്പിക്കാനുള്ള മത്സരത്തിൽ ഓസീസിന് 292 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാൻ ഉയർത്തിയത്.

സെഞ്ച്വറി നേടിയ സദ്‌റാന്റെ മികവുറ്റ പ്രകടനമാണ് അഫ്ഗാൻ സ്‌കോർ ഉയർത്തിയത്. 143 പന്തുകളിൽ പുറത്താകാതെ 129 റൺസാണ് സദ്‌റാന്റെ ബാറ്റിൽ നിന്നും പിറന്നത്. സഹ ഓപണർ റഹ്മത്തുല്ലാഹ് ഗുർബാസ് അടക്കമുള്ളവർ തിളങ്ങാതിരുന്ന മത്സരത്തിൽ ആറാമനായെത്തിയ റാഷിദ് ഖാനും മികച്ച പ്രകടനമാണ് നടത്തിയത്. വെറും 18 പന്തിൽ 35 റൺസുമായി റാഷിദ് ഖാൻ പുറത്താകാതെ നിന്നു.

ടീം സ്‌കോർ 38ൽ എത്തിനിൽക്കെയാണ് അഫ്ഗാന് ഗുർബാസിനെ നഷ്ടമായത്. ജോഷ് ഹേസൽവുഡിന്റെ പന്തിൽ ഗുർബാസ് പുറത്താകുമ്പോൾ സംഭാവന 25 പന്തിൽ 21 റൺസ്. തുടർന്ന് വൺ ഡൗണായെത്തിയ റഹ്മത്ത് ഷാ 44 പന്തുകൾ നേരിട്ട് 30 റൺസെടുത്തപ്പോഴേക്കും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പന്തിൽ ഹേസൽവുഡിന്റെ കൈകളിൽ കുടുങ്ങി പവലിയനിലേക്ക്.

തുടർന്നെത്തിയ നായകൻ ഹഷ്മത്തുല്ലാഹ് ഷാഹിദിക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. മിച്ചൽ സ്‌റഅറാർക്കിന്റെ പന്തിൽ പുറത്താകുമ്പോൾ 26 റൺസ് മാത്രമായിരുന്നു സമ്പാദ്യം. സഹതാരങ്ങളെല്ലാം പുറത്താകുമ്പോഴും അതിൽ ഉലയാതെ മറു തലയ്ക്കൽ സദ്‌റാന്റെ വക റണ്ണൊഴുക്ക് തുടരുകയായിരുന്നു.

തുടർന്ന് ടീം സ്‌കോർ 210 ആയപ്പോഴേക്കും ഒമർസായിയേയും അഫ്ഗാന് നഷ്ടമായി. 42.3 ഓവറിൽ ആദം സാംപയുടെ പന്തിൽ മാക്‌സ്‌വെല്ലിന്റെ കൈകളിലാണ് 22 റൺസെടുത്ത് നിൽക്കെ ഒമർസായിയുടെ ഇന്നിങ്‌സ് അവസാനിച്ചത്. പിന്നീടെത്തിയ മുഹമ്മദ് നബിക്കും കാര്യമായൊന്നും ചെയ്യാനായില്ല (10 പന്തിൽ 12). എന്നാൽ നബിയും മടങ്ങിയതോടെ ക്രീസിലെത്തിയ റാഷിദ് ഖാൻ പ്രതീക്ഷിച്ചതുപോലെ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.

മൂന്ന് സിക്‌സറുകളുടേയും ഒരു ഫോറിന്റേയും അകമ്പടിയോടെ റാഷിദ് ഖാൻ കത്തിക്കയറിയപ്പോൾ മിച്ചൽ സ്റ്റാർക്കിന്റെ വകയായ അവസാന ഓവറിൽ മാത്രം പിറന്നത് 16 റൺസ്. ഒടുവിൽ അവസാന പന്തും തീർന്ന് റാഷിദ് ഖാനും സദ്‌റാനും പവലിയനിലേക്ക് മടങ്ങുമ്പോൾ ടീം സ്‌കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ്.

ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് നേടിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്‌സ്‌വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. നിലവിൽ ഏഴ് കളിയിൽ നിന്ന് പത്ത് പോയിന്റുള്ള ഓസീസിനും ഏഴ് കളിയിൽ നിന്ന് എട്ട് പോയിന്റുള്ള അഫ്ഗാനും ഏറെ നിർണായകമായിരുന്നു.

ഇം​ഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ വമ്പന്മാർക്കെതിരെ അട്ടിമറി ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലും ഊർജത്തിലുമാണ് അഫ്ഗാൻ ഇന്ന് ആസ്‌ട്രേലിയയ്‌ക്കെതിരെ പോരിനിറങ്ങിയത്. കഴിഞ്ഞ കളിയിൽ നെതർൻഡ്സിനെയും അവർ കെട്ടുകെട്ടിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിൽപോയിരുന്ന ഓസീസിസ് വലിയ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്.

WEB DESK
Next Story
Share it