ടെസ്റ്റ് ക്രിക്കറ്റിന് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ; ഇനി ടെസ്റ്റിൽ കളിക്കാൻ താരങ്ങൾ മത്സരിക്കും
![ടെസ്റ്റ് ക്രിക്കറ്റിന് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ; ഇനി ടെസ്റ്റിൽ കളിക്കാൻ താരങ്ങൾ മത്സരിക്കും ടെസ്റ്റ് ക്രിക്കറ്റിന് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ; ഇനി ടെസ്റ്റിൽ കളിക്കാൻ താരങ്ങൾ മത്സരിക്കും](https://news.radiokeralam.com/h-upload/2024/03/10/385893-new-project-36.avif)
ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 15 ലക്ഷം രൂപ മാച്ച് ഫീയ്ക്ക് പുറമേ, ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഓരോ മത്സരിത്തിനും 45 ലക്ഷം രൂപ ഇൻസെന്റീവും നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ആകെ മത്സരങ്ങളുടെ 75 ശതമാനമോ അധികമോ കളിക്കുന്ന താരങ്ങൾക്കായിരിക്കും 45 ലക്ഷെ ഇൻസെന്റീവായി ലഭിക്കുക.
50–75 ശതമാനത്തിന് ഇടയിലാണ് മത്സരങ്ങൾ കളിക്കുന്നതെങ്കിൽ 30 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും ഇൻസെന്റീവായി ലഭിക്കുക. അതേസമയം, 50 ശതമാനത്തിൽ താഴെ മത്സരങ്ങൾ കളിക്കുന്നവർക്ക് ഇൻസെന്റീവ് ലഭിക്കില്ല. പ്ലെയിങ് ഇലവനിൽ ഇടംനേടാത്ത താരങ്ങൾക്ക് 22.5 ലക്ഷം രൂപയായിരിക്കും ലഭിക്കുക. നേരത്തേ ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിനു കൂടുതല്‍ പ്രധാന്യം നൽകുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു, ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ പുതിയ നീക്കം. നേരത്തേ ഇന്ത്യൻ താരം ഇഷാൻ കിഷന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാൻ തയാറായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ മാനസിക സമ്മർദം ഉണ്ടെന്ന് പറഞ്ഞ് അവധിയെടുത്തിരുന്നു. എന്നാൽ ഇഷാൻ പിന്നീട് ഐപിഎല്ലിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായിരുന്നു. പല താരങ്ങളും ടെസ്റ്റ് ക്രിക്കറ്റിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചതോടെ ബിസിസിഐ കടുത്ത നടപടികളിലേക്ക് കടന്നു. അതിന്റെ ഭാഗമായിട്ടാണ് ബിസിസിഐയുടെ വാർഷിക കരാറില്‍നിന്ന് ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും അടുത്തിടെ പുറത്താക്കിയത്.