2 വർഷം; ഖത്തറിൽ 1,000 വൈദ്യുത ചാർജിങ് സ്റ്റേഷൻ
![2 വർഷം; ഖത്തറിൽ 1,000 വൈദ്യുത ചാർജിങ് സ്റ്റേഷൻ 2 വർഷം; ഖത്തറിൽ 1,000 വൈദ്യുത ചാർജിങ് സ്റ്റേഷൻ](https://news.radiokeralam.com/h-upload/2023/01/14/371446-ev-charging-station-doha.webp)
ഖത്തറിൽ പരിസ്ഥിതി-സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി 2025നകം 1,000 അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ നിർമിക്കും. വർഷാവസാനത്തോടെ 150 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ ഊർജ കാര്യക്ഷമത ഉറപ്പാക്കാനുള്ള ദേശീയ പദ്ധതിയായ തർഷീദിന്റെ കീഴിലാണ് പദ്ധതി.
2025നകം 600 നും ആയിരത്തിനുമിടയിൽ അതിവേഗ വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വാണിജ്യ-വ്യവസായ മന്ത്രാലയം, ഗതാഗത-വാർത്താവിതരണ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണിത്. നിലവിൽ, പൊതുഗതാഗത സൗകര്യങ്ങളിൽ 25 ശതമാനവും വൈദ്യുത ബസുകളും ടാക്സികളുമാണ്. 2030നകം മുഴുവൻ ബസുകളും ഇ-വാഹനങ്ങൾ ആക്കി മാറ്റി കാർബൺ പ്രസരണം കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഖത്തർ ഫ്യൂവൽ കമ്പനിയായ വൊക്വോദിന്റെ 22 സ്റ്റേഷനുകളിലായി 37 ഇ-വാഹന ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള കരാറിൽ കഹ്‌റാമയും വൊക്വോദും ഒപ്പുവെച്ചു കഴിഞ്ഞു. ഈ യൂണിറ്റുകളിൽ ഒരു കാർ ചാർജ് ചെയ്യാൻ അരമണിക്കൂറിൽ താഴെ സമയം മതി. ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവുമധികം ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്ക് യാത്രാ സൗകര്യമൊരുക്കിയ ലോകകപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിച്ചത്. വാഹനങ്ങളുടെ കാർബൺ പ്രസരണം കുറച്ച് പരിസ്ഥിതി സൗഹൃദ, സുസ്ഥിര പൊതുഗതാഗത സംവിധാനത്തിലൂടെ വരും തലമുറയുടെ സംരക്ഷണമാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.