ഒമാനിൽ നിയമം ലംഘിച്ച് തൊഴിലെടുക്കുന്ന പ്രവാസികളെ കണ്ടെത്താൻ ജനുവരി മുതൽ ശക്തമായ പരിശോധന
![ഒമാനിൽ നിയമം ലംഘിച്ച് തൊഴിലെടുക്കുന്ന പ്രവാസികളെ കണ്ടെത്താൻ ജനുവരി മുതൽ ശക്തമായ പരിശോധന ഒമാനിൽ നിയമം ലംഘിച്ച് തൊഴിലെടുക്കുന്ന പ്രവാസികളെ കണ്ടെത്താൻ ജനുവരി മുതൽ ശക്തമായ പരിശോധന](https://news.radiokeralam.com/h-upload/2023/12/27/382517-116a081bd70e1942785289841494616a081bd70emedium.webp)
ഒമാനിൽ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് ജനുവരി ഒന്ന് മുതൽ പ്രഖ്യാപിച്ച പരിശോധന സംബന്ധിച്ച് വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം. പരിശോധനയ്ക്ക് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ മാത്രമേ പരിശോധന നടത്തുകയുള്ളൂവെന്നും സേഫ്റ്റി ആന്റ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം പരിശോധനാ നടപടികളെ സഹായിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും പരിശോധന നടത്താൻ കഴിയില്ലെന്നും ദോഫാർ ഗവർറേറ്റ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ ഡയറക്ടർ ജനറൽ നാസ്സർ ബിൻ സാലം അൽ ഹദ്റമി പറഞ്ഞു. പ്രവാസി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മസ്‌കത്ത്, ദോഫാർ, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ ആദ്യഘട്ടത്തിൽ കരാർ പ്രകാരമുള്ള പരിശോധന നടക്കും.
എന്നാൽ, സ്ഥാപനങ്ങളിൽ നിയമവിരുദ്ധ തൊഴിലാളികൾക്കായി പരിശോധന നടത്തുന്നതിനും തൊഴിലാളികളെ കോടതിയിൽ കൊണ്ടുപോകുന്നതിനുമുള്ള അനുമതി തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് മാത്രമാകും. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റുമായി ഇതുസംബന്ധിച്ചുണ്ടായിരുന്ന കരാർ അസാധുവാകും. അതേസമയം, തൊഴിൽ മന്ത്രാലയം ജീവനക്കാർക്ക് സുരക്ഷാ പിന്തുണ നൽകുന്നതും കാവൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും എസ് എസ് ഇയുടെ സേവനം ലഭ്യമാകുമെന്നും നാസ്സർ ബിൻ സാലം അൽ ഹദ്റമി കൂട്ടിച്ചേർത്തു.