ഒമാനിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍
![ഒമാനിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍ ഒമാനിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍](https://news.radiokeralam.com/h-upload/2023/12/21/382217-fraud-scam-phishing-caution-deception-concept53876-120442.webp)
ഓൺലൈനിലൂടെയുള്ള വർധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ രീതികളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. വഞ്ചനപരാമയ ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്‌സൈറ്റുകൾ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി മാർഗങ്ങൾ ഉപയോഗിച്ച് ആണ് തട്ടിപ്പ് നടത്തുന്നത്.
യുട്യൂബ് ചാനൽ സബ്സ്ക്രബ് ചെയ്യുകയും രണ്ട് മൂന്ന് മിനിറ്റ് വീഡിയോ കാണുകയും ചെയ്താൽ നിങ്ങൾക്ക് ദിനേനെ 60 മുതൽ 300 റിയാൽവരെ സമ്പാദിക്കാം എന്ന് പറഞ്ഞാണ് അടുത്തിടെ ഒമാൻ സ്വദേശികൾക്കും വിദേശികൾക്കും ലഭിച്ച വഞ്ചനപരാമയ സന്ദേശങ്ങളിലൊന്ന്. ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ തടയാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ബോധവത്കരിക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.