ജെനിനിലെ ഇസ്രയേൽ ആക്രമണം ; അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒമാൻ
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ അടുത്തിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് നിരപരാധികളായ സാധാരണക്കാരുടെ മരണത്തിനും അവശ്യ അടിസ്ഥാന സൗകര്യങ്ങൾക്കും സ്വത്തുക്കൾക്കും വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായി.
തുടർച്ചയായ ഈ ആക്രമണങ്ങൾ തടയുന്നതിനും അന്താരാഷ്ട്ര നിയമ, മാനുഷിക നിയമപ്രകാരം ഉത്തരവാദപ്പെട്ടവർക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒമാൻ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അധിനിവേശ പ്രദേശങ്ങളിലെ [ലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനും നീതി സ്ഥാപിക്കേണ്ടതിന്റെയും അടിയന്തര ആവശ്യകതയെക്കുറിച്ചും ചൂണ്ടിക്കാണിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത ഒമാൻ ആവർത്തിച്ചു. ഗസ്സ മുനമ്പിൽ ദുർബലമായ വെടിനിർത്തൽ കരാർ ഉണ്ടായതിനുശേഷമുള്ള ദിവസങ്ങളിൽ ജെനിൻ ഗവർണറേറ്റിലുടനീളം നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
അതിനിടെ, ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ അഞ്ചു ദിവസം പിന്നിട്ടപ്പോൾ 15 മാസത്തെ യുദ്ധത്തിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി ഫലസ്തീനികൾ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിലൂടെ പരക്കം പായുകയാണ്. കഴിഞ്ഞ ദിവസം 120 ലധികം മൃതദേഹങ്ങൾ വീണ്ടെടുത്ത് ഗസ്സ മുനമ്പിലെ ആശുപത്രികളിലേക്ക് കൊണ്ടുവന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ മൊത്തം ഫലസ്തീനികളുടെ മരണസംഖ്യ 47,000 കവിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.