ഒമാനിൽ കുട്ടികൾക്ക് റെസിഡന്റ് കാർഡ് നിർബന്ധം, നിരവധി പ്രവാസികൾക്ക് പിഴ

മസ്‍കത്ത് :ഒമാനിൽ പത്ത് വയസ്സ് പ്രായമുള്ള കുട്ടികൾക്ക് റെസിഡന്റ് വിസ നിർബന്ധമാണെന്നിരിക്കെ നിയമം ലംഘിച്ച പ്രവാസികൾക്ക് പിഴ ഈടാക്കി മന്ത്രാലയം.
കഴിഞ്ഞ വർഷം നടപ്പിലാക്കിയ നിയമം പ്രകാരം പത്ത് വയസ്സ് പ്രായമുള്ള കുട്ടികൾക്ക് റെസിഡന്റ് വിസ എടുക്കണം. എന്നാൽ ഈ നീയമം ലംഘിച്ച പ്രാബസികൾക്കാണ് പിഴ അടക്കേണ്ടി വന്നത്
വിസാ കാലാവധി കഴിയുന്ന മുറയ്ക്ക് വിസ പുതുക്കുമ്പോള്‍ റെസിഡന്റ് കാര്‍ഡും എടുക്കാമെന്ന് കണക്കുകൂട്ടിയവര്‍ക്കാണ് പിഴ ലഭിച്ചത്. കുട്ടിയ്ക്ക് പത്ത് വയസ് പൂര്‍ത്തിയായ ശേഷമുള്ള ഓരോ മാസത്തിനും പത്ത് റിയാല്‍ വീതം പിഴ നല്‍കേണ്ടി വരും. പലര്‍ക്കും ഇത്തരത്തില്‍ ആറ് മാസത്തേക്കും അതിലധികവുമുള്ള കാലയളവിലേക്ക് പിഴ അടയ്ക്കേണ്ടി വന്നു.
കുട്ടികള്‍ ഒമാനില്‍ ഉണ്ടെങ്കില്‍ മാത്രമേ റെസിഡന്റ് കാര്‍ഡ് എടുക്കാന്‍ കഴിയൂ. രണ്ട് വര്‍ഷത്തേക്ക് 11 റിയാലാണ് റെസിഡന്റ് കാര്‍ഡിന് ഫീസ്. ഒമാനില്‍ കുടുംബ വിസയുള്ള പല പ്രവാസികളുടെയും കുടുംബാംഗങ്ങള്‍ ദീര്‍ഘകാലമായി നാട്ടില്‍ കഴിയുന്നുണ്ട്. ഇവര്‍ വിസാ കാലാവധി കഴിയുന്ന സമയത്ത് പുതുക്കാനായി എത്തുമ്പോഴാണ് നേരത്തെ റെസിഡന്റ് കാര്‍ഡ് എടുക്കാത്തതിനുള്ള പിഴ കൂടി അടയ്ക്കേണ്ടി വരുന്നത്.
നേരത്തെ 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു റെസിഡന്റ് കാര്‍ഡ് എടുക്കേണ്ടിയിരുന്നത്. ആ സമയത്ത് വിസ പുതുക്കുമ്പോള്‍ കുട്ടികളുടെ പതിനാറാമത്തെ വയസില്‍ റെസിഡന്റ് കാര്‍ഡ് എടുക്കുമ്പോഴും പിഴ ഈടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ 10 വയസായ കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കുകയും കാലതാമസം വരുന്ന ഓരോ മാസത്തിനും അനുസരിച്ച് പിഴ ഈടാക്കുകയുമാണ്.