അരിക്കൊമ്പൻ കാടിറങ്ങിയാൽ വെടിവയ്ക്കും;
![അരിക്കൊമ്പൻ കാടിറങ്ങിയാൽ വെടിവയ്ക്കും; അരിക്കൊമ്പൻ കാടിറങ്ങിയാൽ വെടിവയ്ക്കും;](https://news.radiokeralam.com/h-upload/2023/05/28/374996-arikomban.avif)
ജനവാസ കേന്ദ്രത്തിലും കമ്പം ടൗണിലും ഇറങ്ങിയ അരിക്കൊമ്പൻ മേഘമലയിലെ ഉൾക്കാട്ടിലേക്കു മടങ്ങിയതായി തമിഴ്നാട് വനം മന്ത്രി ഡോ.എം.മതിവേന്തൻ. കമ്പത്ത് എത്തിയ മന്ത്രി വനം വകുപ്പിന്റെ സജ്ജീകരണങ്ങൾ വിലയിരുത്തി.
പുലർച്ചെ കൃഷി ഭൂമിക്കും വനത്തിനും ഇടയിൽ നിലകൊണ്ട ആന ഇപ്പോൾ വനത്തിൽ ഒന്നര കിലോമീറ്റർ ഉള്ളിലേക്കു പോയി. ആനയെ നിരീക്ഷിക്കുന്നതിനു വനം വകുപ്പിന്റെ സംഘം സ്ഥലത്തുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് ഉൾപ്പെടെ സജ്ജീകരണങ്ങൾ പ്രദേശത്തുണ്ട്. 3 കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.
കമ്പം ടൗണിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. പൊലീസ് മൈക്കിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. കമ്പം - ഗൂഡല്ലൂർ ബൈപ്പാസിനു സമീപമാണു 3 കുങ്കിയാനകളെ തളച്ചിരിക്കുന്നത്. കമ്പം സുരുളി വെള്ളച്ചാട്ടത്തിനു സമീപമാണു ഞായറാഴ്ച പുലർച്ചെ മൂന്നോടെ അരിക്കൊമ്പനെ കണ്ടത്. കമ്പം - സുരുളിപ്പെട്ടി റോഡ് മുറിച്ചു കടന്ന ആന വനമേഖലയിലേക്കു നീങ്ങുകയായിരുന്നു.
രാവിലെ മുതൽ സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. പ്രദേശത്തെ വിനോദ സഞ്ചാരികളെയും മാറ്റി. ജനവാസ മേഖലയിൽ തിരികെ എത്തിയാൽ മാത്രമേ മയക്കുവെടി വയ്ക്കൂ എന്ന് അധികൃതർ പറഞ്ഞു