വ്യാജമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിൽ പത്തുപേർ മരിച്ചു
![വ്യാജമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിൽ പത്തുപേർ മരിച്ചു വ്യാജമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിൽ പത്തുപേർ മരിച്ചു](https://news.radiokeralam.com/h-upload/2023/05/15/374660-liquor.avif)
വ്യാജമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിലെ വിഴുപുരത്തും ചെങ്കൽപ്പേട്ട് ജില്ലയിലുമായി മരിച്ചവരുടെയെണ്ണം പത്തായി. മൂന്ന് സ്ത്രീകൾ അടക്കമുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേർ ഞായറാഴ്ചയാണ് മരിച്ചത്.
വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വ്യാജമദ്യം കഴിച്ച നിരവധിപേർ ചികിത്സയിൽ കഴിയുന്നുണ്ട്. എന്നാൽ ഇവരെല്ലാം അപകടനില തരണംചെയ്തുവെന്നാണ് വിവരം.
തമിഴ്നാട്ടിൽ രണ്ടിടത്തുണ്ടായ വ്യാജമദ്യ ദുരന്തങ്ങളിലാണ് പത്തുപേർ മരിച്ചതെന്ന് ഐ.ജി എൻ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവരണ്ടും തമ്മിൽ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചെങ്കൽപ്പേട്ട്, വില്ലുപുരം ജില്ലകളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. ചികിത്സയിൽ കഴിയുന്ന രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. 33 പേർ സുഖംപ്രാപിച്ചുവരുന്നുവെന്നും പോലീസ് അറിയിച്ചു.