ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക് കമ്മിറ്റി വേണം; ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന് കേന്ദ്രമന്ത്രിയുടെ കത്ത്
![ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക് കമ്മിറ്റി വേണം; ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന് കേന്ദ്രമന്ത്രിയുടെ കത്ത് ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക് കമ്മിറ്റി വേണം; ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന് കേന്ദ്രമന്ത്രിയുടെ കത്ത്](https://news.radiokeralam.com/h-upload/2023/12/24/382382-anuragthakur-ptidd.webp)
ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണ നിർവഹണത്തിനായി അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാൻ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കത്തയച്ചു. കായിക താരങ്ങളുടെ സമ്മർദത്തിന് പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് നിര്‍ദ്ദേശം. ഗുസ്തി താരങ്ങൾക്ക് സമയം നൽകാതെ മത്സരങ്ങൾ പ്രഖ്യാപിച്ചതും പുതിയ ഭരണ സമിതി പഴയ ഭാരവാഹികളുടെ പിടിയാലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പത്മശ്രീ അടക്കം താരങ്ങൾ തിരികെ നൽകിയതോടെ പ്രതിരോധത്തിലായതോടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.
ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷനിൽ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെയായിരുന്നു താരങ്ങളുടെ പ്രതിഷേധം. ഒളിംബിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്രംങ് പൂനിയയും വിരേന്ദർ സിംങും പത്മശ്രീ തിരികെ നൽകിയതും പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടി. പുതിയ ഭരണ സമിതിക്കെതിരെ ഗുരുതര ചട്ടലംഘനങ്ങളാണ് ഗുസ്തി താരങ്ങൾ ഉന്നയിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുളളിൽ ദേശീയ ഗുസ്തി മത്സരങ്ങൾ പ്രഖ്യാപിച്ചു. പതിനഞ്ച് ദിവസം മുൻപ് യോഗം ചേർന്ന് തീരുമാനം താരങ്ങളെ അറിയിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. ബ്രിജ് ഭൂഷന്റെ തട്ടകമായമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ മത്സരങ്ങൾ നടത്താനുളള തീരുമാനത്തിനെതിരെ സാക്ഷി മാലിക്കും കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. മത്സരം നടത്താൻ രാജ്യത്ത് മറ്റെവിടെയും സ്ഥലമില്ലേയെന്നായിരുന്നു സാക്ഷിയുടെ ചോദ്യം.