'മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു'; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
![മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി](https://news.radiokeralam.com/h-upload/2023/12/20/382180-soniagandhi0403223c.avif)
നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. പാർലമെൻറിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടില്ല. തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചതിനാണ് 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി സർക്കാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് സോണി ഗാന്ധി ഉന്നയിച്ചത്.
കഴിഞ്ഞ 13-ന് രണ്ട്‌പേർ ലോക്സഭാ ചേംബറിൽ അതിക്രമിച്ച് കയറി നടത്തിയ അതിക്രമങ്ങളിൽ ആഭ്യന്തര മന്ത്രിയോട് പ്രസ്താവന നടത്താനാണ് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ മോദി ഭരണകൂടം കൈകാര്യം ചെയ്ത രീതി വിവരിക്കാനാകില്ല. ഡിസംബർ 13 ന് നടന്ന സംഭവങ്ങൾ ക്ഷമിക്കാനാവുന്നതല്ല. അതീവഗുരതരമായ സംഭവമായിട്ടും രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനന്ത്രിക്ക് നാല് ദിവസം വേണ്ടി വന്നു. രാജ്യത്തോടും ജനതയോടുമുള്ള മോദിയുടെ അവഗണനയുടെ ഉദാഹരമാണിത്.
ജവഹർലാൽ നെഹ്റുവിനെപ്പോലുള്ളവരെ അപകീർത്തിപ്പെടുത്താൻ വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയാണവർ. ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പൂർണ്ണ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുകയും എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുകയും വേണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. വൈവിധ്യമാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങൾക്കിടയിൽ വ്യതിരിക്തമാക്കി എന്നും നിലനിർത്തുന്നത്. എന്നാൽ ഈ സർക്കാരും ബി.ജെ.പിയും ചേർന്ന് രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യത്തെയെും ദുർബലപ്പെടുത്തുകയാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.