'വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി, ഇന്ത്യയുമായി അടുത്ത ബന്ധത്തിനു കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധം': ട്രൂഡോ
![വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി, ഇന്ത്യയുമായി അടുത്ത ബന്ധത്തിനു കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധം: ട്രൂഡോ വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി, ഇന്ത്യയുമായി അടുത്ത ബന്ധത്തിനു കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധം: ട്രൂഡോ](https://news.radiokeralam.com/h-upload/2023/09/29/379005-prime-minister-nare16959563290961695956329319.avif)
ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുമായി കാനഡ. ഇന്ത്യയുമായി അടുത്ത ബന്ധത്തിനു കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഖലിസ്ഥാനി തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്നുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
'വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ ശക്തിയുമാണ് ഇന്ത്യ. ലോകവേദിയിലെ സാന്നിധ്യം കണക്കിലെടുത്ത് 'ഗൗരവപരമായും സൃഷ്ടിപരമായും' ഇന്ത്യയുമായുള്ള ബന്ധം തുടരുന്നത് അതീവ പ്രാധാന്യമുള്ളതെന്നു കാനഡയും സഖ്യകകക്ഷികളും കരുതുന്നു. ഇന്ത്യയുമായി കൂടുതൽ അടുപ്പത്തോടെ സഹകരിക്കുന്നതിനെ അതീവ ഗൗരവത്തിലാണു ഞങ്ങൾ കാണുന്നത്''- ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോടു പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മുഴുവൻ വസ്തുതതയും ലഭ്യമാക്കുന്നതിനു കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ വ്യക്തമാക്കി. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്‌ഐഎസ്) നിജ്ജാർ നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നു മകൻ ബൽരാജ് സിങ് വെളിപ്പെടുത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്‌ഐ) പങ്കുണ്ടെന്ന് ഇന്ത്യ അറിയിച്ചതിനു പിന്നാലെ ആയിരുന്നു മകന്റെ വെളിപ്പെടുത്തൽ.