പശ്ചിമബംഗാളിൽ കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ
![പശ്ചിമബംഗാളിൽ കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ പശ്ചിമബംഗാളിൽ കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ](https://news.radiokeralam.com/h-upload/2023/04/22/374039-1969060-death.webp)
പശ്ചിമബംഗാളിൽ കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ. കല്യാൺഗഞ്ചിലാണ് സംഭവമുണ്ടായത്. തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ടിയർ ഗ്യാസ് ഷെല്ലുകൾ പൊലീസ് ഉപയോഗിച്ചു. സംഘർഷാവസ്ഥ ലഘൂകരിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദാർ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇരയുടെ കുടുംബത്തെ കാണാൻ പശ്ചിമബംഗാൾ പൊലീസ് അനുവദിച്ചില്ലെന്ന് ആരോപണം ബി.ജെ.പിയും ഉയർത്തിയിട്ടുണ്ട്.
വെളളിയാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കല്യാൺ ഗഞ്ചിലെ കുളത്തിന് സമീപത്ത് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കാനായി പൊലീസ് എത്തിയപ്പോൾ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആൾക്കൂട്ടം അവർക്കെതിരെ കല്ലെറിയുകയായിരുന്നു. തുടർന്ന് പൊലീസ് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ടിയർ ഗ്യാസ് പ്രയോഗിച്ചു. ആൾക്കൂട്ടത്തെ മാറ്റി പെൺകുട്ടിയുടെ മൃത?ശരീരം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതിനാൽ തെളിവുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ദിൻജാപൂർ എസ്.പി സന അക്തർ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.