മിഷോങ് ചുഴലികാറ്റ്: ജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും
![മിഷോങ് ചുഴലികാറ്റ്: ജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും മിഷോങ് ചുഴലികാറ്റ്: ജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും](https://news.radiokeralam.com/h-upload/2023/12/04/381426-dc949dd76861408b08c98b72da2bb51f.webp)
മിഷോങ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും. ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി.
ചെന്നൈ അടക്കം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവര്‍ത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
വടക്കൻ തമിഴ്നാട്ടില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കുകയും ചെയ്തു.