ബോംബെ സഹോദരിമാരിൽ ലളിത വിടവാങ്ങി
![ബോംബെ സഹോദരിമാരിൽ ലളിത വിടവാങ്ങി ബോംബെ സഹോദരിമാരിൽ ലളിത വിടവാങ്ങി](https://news.radiokeralam.com/h-upload/2023/02/01/371999-csarojaandclalitha4.webp)
ബോംബെ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായ സി. ലളിത (85) അന്തരിച്ചു. ചൊവ്വാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികൾ അവതരിപ്പിക്കുകയും ശങ്കരാചാര്യ സ്‌തോത്രങ്ങൾ ഉൾപ്പെടെ ഗാനാത്മകമായി അവതരിപ്പിക്കുകയും ചെയ്തവരാണ് ലളിതയും സഹോദരി സി. സരോജയും. 1963 മുതൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി. അഞ്ചുപതിറ്റാണ്ട് ഒരുമിച്ചുമാത്രമേ ഇരുവരും കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ളൂ. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുഗു, ഹിന്ദി, മറാഠി ഭാഷകളിൽ ആൽബങ്ങൾ ഇറക്കി. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ടു വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ പ്രധാന ആൽബങ്ങൾ.
കലാജീവിതത്തിന്റെ പ്രധാന പങ്കും ചെന്നൈയിലാണ് ചെലവഴിച്ചതെങ്കിലും ബോംബെ സഹോദരിമാർ എന്നാണ് അവർ അറിയപ്പെട്ടത്. ബോംബൈ സഹോദരിമാർ എന്നുവിളിച്ച് ഒരു സ്വാമി അനുഗ്രഹിച്ചതിനെത്തുടർന്നാണ് ഈ പേര് വന്നതും നിലനിർത്തിയതുമെന്നാണ് പറയുന്നത്. തനിച്ചു പാടേണ്ടിവരുമെന്നതുകൊണ്ടാണ് സിനിമകളിലെ അവസരങ്ങൾ ഉപേക്ഷിച്ചത് എന്ന് അവർ പറഞ്ഞിട്ടുണ്ട്. എൻ. ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി കേരളത്തിലെ തൃശ്ശൂരിൽ ജനിച്ച ലളിതയും സരോജയും മുംബൈയിലാണ് വളർന്നത്.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും സംഗീത കലാനിധി, സംഗീത ചൂഡാമണി, കലൈമാമണി, സംഗീത കലാശിഖാമണി, എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുള്ള ബോംബൈ സഹോദരിമാരെ 2020-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു