പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിലവസരങ്ങൾ; ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാറ്റാൻ ബഡ്ജറ്റിൽ പ്രഖ്യാപനം
ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. തദ്ദേശീയ കളിപ്പാട്ട നിർമാണമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വികസനത്തിന് മുൻതൂക്കം നൽകുന്ന ബഡ്ജറ്റാണ് ഇത്തവണത്തേതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
600 വർഷത്തെ പാരമ്പര്യമുളള എട്ടിക്കൊപ്പക്ക കളിപ്പാട്ട നിർമാണത്തിന് പുതുജീവൻ നൽകിയത് നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടിയിലൂടെയായിരുന്നു. ഇത്തരം കളിപ്പാട്ടങ്ങളുടെ നിർമാണം നിലയ്ക്കുന്ന സാഹചര്യത്തിലാണ് മോദി പ്രഖ്യാപനം നടത്തിയത്. ഒരു കരകൗശല നിർമാണം നശിക്കുമ്പോൾ ഒരു പാരമ്പര്യം തന്നെ ഇല്ലാതാകുന്നു.
മോദി മൻകിബാത്തിലൂടെ പരിചയപ്പെടുത്തുന്നതുവരെ എട്ടിക്കൊപ്പക്ക കളിപ്പാട്ടങ്ങളുടെ അവസ്ഥ ഇതായിരുന്നു. സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയാണ് ഈ കളിപ്പാട്ടങ്ങൾ പ്രതിനിധീകരിക്കുന്നത്. എന്നാൽ ചൈനീസ് കളിപ്പാട്ടങ്ങൾ ഇന്ത്യൻ വിപണി കീഴടക്കിയതോടെ എട്ടിക്കൊപ്പക്ക കളിപ്പാട്ടങ്ങളുടെ കച്ചവടം പ്രതിസന്ധിയിലാക്കിയിരുന്നു.
ചെറുകിട ഇടത്തരം മേഖലകൾക്കും പാദരക്ഷ നിർമാണ മേഖലയിൽ 22 ലക്ഷം തൊഴിലവസരങ്ങളും ഒരുക്കുമെന്നും ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും, സെന്റർ ഒഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും, ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇതെന്നും മന്ത്രി ബഡ്ജറ്റിൽ അവതരിപ്പിച്ചു. ദരിദ്രരും യുവാക്കളും കർഷകരും സ്ത്രീകളുമാണ് ബഡ്ജറ്റിന്റെ പ്രധാന ശ്രദ്ധയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.