കുവൈത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി
![കുവൈത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി കുവൈത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി](https://news.radiokeralam.com/h-upload/2022/08/30/367199-kuwait-parliament.webp)
കുവൈത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തരമന്ത്രാലയം. നോമിനേഷൻ ആരംഭിച്ച ആദ്യ ദിനം എട്ടു വനിതകൾ ഉൾപ്പെടെ 115 സ്ഥാനാർത്ഥികൾ ആണ് പത്രിക സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്തു സ്ഥാനാർത്ഥികളെ സ്വീകരിക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനത്തിൽ മുൻ എംപിമാർ ഉൾപ്പെടെ പല പ്രമുഖ നേതാക്കളും സ്ഥാനാർത്ഥിത്വം രജിസ്റ്റർ ചെയ്തു. 115 പേരാണ് ആദ്യദിനം പത്രിക സമർപ്പിച്ചത്. ഇതിൽ എട്ടു പേര് വനിതകളാണ്. അമ്പത് ദിനാർ ആണ് സ്ഥാനാർത്ഥി ഇൻഷുറൻസ് തുകയായി ഇലക്ഷൻ അഫയേഴ്‌സിൽ അടക്കേണ്ടത്. ഇന്ന് നാലാം മണ്ഡലത്തിൽ നിന്നാണ് കൂടുതൽ സ്ഥാനാർത്ഥികൾ രെജിസ്റ്റർ ചെയ്തത്.
ഏറ്റവും കുറവ് ഒന്നാംമണ്ഡലത്തിൽ നിന്നും . മുൻ സ്പീക്കറും പ്രതിപക്ഷനേതാവുമായ അഹമ്മദ് അൽ-സദൂൻ, മുൻ മന്ത്രി ഇസ്സ അൽ-കന്ദരി മുൻ എംപിമാരായ ഒസാമ അൽ-ഷഹീൻ, മുഫറേജ് നഹർ, അബ്ദുല്ല അൽ-അറാദ, ഹമദ് അൽ-മതാർ,തുടങ്ങിയ പ്രമുഖർ ആദ്യ ദിനം നോമിനേഷൻ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. കാബിനറ്റ് അംഗമായിരുന്ന ഈസാ അൽ കന്ദരി മന്ത്രിസഥാനം രാജിവെച്ച ശേഷമാണു പത്രിക സമർപ്പിച്ചത്.
പാർപ്പിട, നഗരവികസന മന്ത്രിയായിരുന്നു ഈസ അൽ കന്ദരി പാർലിമെന്റ് കാര്യവകുപ്പിന്റെ അധിക ചുമതലയും വഹിച്ചിരുന്നു. സെപ്റ്റംബർ 29 നാണു വോട്ടെടുപ്പ്. കുവൈത്ത് തെരഞ്ഞെടുപ്പ് നിയമപ്രകാരം വോട്ടെടുപ്പിന്റെ ഏഴുനാൾ മുൻപ് വരെ പത്രിക പിൻവലിക്കാൻ സ്ഥാനാർത്ഥികൾക്ക് അവകാശമുണ്ട്.