Begin typing your search...

അന്ന് എസ്എഫ്ഐയോട് യോജിക്കാനാകാതെ പിരിഞ്ഞു; ബിജെപി കേന്ദ്രമന്ത്രിയായി...; എസ്ജിയുടെ സഞ്ചാരപഥങ്ങൾ

അന്ന് എസ്എഫ്ഐയോട് യോജിക്കാനാകാതെ പിരിഞ്ഞു; ബിജെപി കേന്ദ്രമന്ത്രിയായി...; എസ്ജിയുടെ സഞ്ചാരപഥങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സുരേഷ് ഗോപി എന്ന എസ്ജി കേന്ദ്രമന്ത്രിയാകുമ്പോൾ, തൃശൂരിനുമാത്രമല്ല, കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണ്. അതിൻറെ ഒന്നാമത്തെ കാരണം അദ്ദേഹം പൂർണമായും ഒരു മനുഷ്യനാണ്. ഒരു രാഷ്ട്രീയക്കാരൻറെ 'നടപ്പുശീലങ്ങൾ' അദ്ദേഹത്തിനില്ല. പൂർണമായും രാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ട് അദ്ദേഹത്തിൽനിന്നു വലിയ കാര്യങ്ങൾ പ്രതീക്ഷിക്കാമെന്ന് ജനം ഒറ്റസ്വരത്തിൽ പറയുന്നു. അഴിമതിക്കു കൂട്ടുനിൽക്കില്ലെന്നും ജനനന്മയ്ക്കായി പ്രവർത്തിക്കുമെന്നും ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നു.

ആ വിശ്വാസം എസ്ജിക്ക് ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. കേരളത്തിൻറെ പൊതുസമൂഹത്തിൽ ഒരു കലാകാരനെന്നനിലയിൽ വർഷങ്ങളായുള്ള അദ്ദേഹത്തിൻറെ ഇടപെടൽ ജനങ്ങൾക്കറിയാം. അദ്ദേഹം സാധാരണക്കാർക്കായി ചെയ്ത കാര്യങ്ങൾ. സർക്കാർ ചെലിൽ മൂത്രപ്പുര പണിതാൽ പോലും '.......... എന്ന എംഎൽഎ അല്ലെങ്കിൽ എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിർമിച്ചത് 'എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവയ്ക്കും. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാൻ. പൊതുഖജനാവിലെ പണം ചെലവാക്കി നിർമാണ പ്രവൃത്തികൾ നടത്തുന്നതിന് എന്തിനാണ് ജനപ്രതിനിധികളുടെ പേര് എഴുതി വയ്ക്കുന്നത്. എന്നാൽ ഇതുവരെ എസ്ജി ചെയ്ത കാര്യങ്ങളെക്കുറിച്ച് മേനി പറഞ്ഞുകേട്ടിട്ടില്ല. എസ്ജി ചെലവാക്കിയത് സ്വന്തമായി അധ്വാനച്ചുണ്ടാക്കിയ പണമാണ്.

1965ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് എസ്ജി സിനിമാലോകത്തേക്ക് എത്തുന്നത്. അന്ന് എസ്ജിക്ക് ഏഴു വയസാണ് പ്രായം. തങ്കശേരി ഇൻഫൻറ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ഫാത്തിമ മാതാ കോളജിൽനിന്നു സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. പഠനകാലത്ത് എസ്എഫ്‌ഐക്കാരൻ ആയിരുന്നു. എസ്എഫ്‌ഐയുടെ നിലപാടുകളിലും ഇരട്ടത്താപ്പു പരിപാടികളിലും മനംമടുത്ത എസ്ജി അതുപേക്ഷിക്കുകയായിരുന്നു. തുടർന്ന് എസ്എഫ്‌ഐക്കെതിരേ മത്സരിച്ച് വിജയിക്കുകയും ചെയ്തു.

പഠനകാലത്തു സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സൈലൻറ് വാലി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് കത്തെഴുതുകയും, പ്രധാനമന്ത്രി ആ കത്തിന് മറുപടി അയയ്ക്കുകയും ചെയ്ത സംഭവം എസ്ജിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

1984ൽ നിരപരാധി എന്ന സിനിമയിൽ അഭിനയിച്ചാണ് അഭിനയരംഗത്ത് സജീവമായത്. 1986ൽ സത്യൻ അന്തിക്കാടിൻറെ സംവിധാനത്തിൽ ഒരുങ്ങിയ ടി.പി. ബാലഗോപാലൻ എംഎ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ സജീവമായി. 1986ലെ ബോക്‌സ് ഓഫീസ് ഹിറ്റ് രാജാവിൻറെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ മോഹൻലാലിൻറെ കേന്ദ്രകഥാപാത്രത്തെപ്പോലെ പ്രാധാന്യമുള്ള വേഷമാണ് എസ്ജിക്കും ലഭിച്ചത്.

1987ൽ റിലീസായ ഇരുപതാം നൂറ്റാണ്ട് എന്ന ഇതിഹാസ ഹിറ്റ് സിനിമയിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തെ ഏറെ സ്വാധീനിച്ചത്. പിന്നീട് നിരവധി സിനിമകളിൽ വില്ലനായും നായക പ്രാധാന്യമുള്ള വേഷങ്ങളിലും അഭിനയിച്ചു. 1990കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുടങ്ങിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായിട്ട് അഭിനയിച്ച തലസ്ഥാനം വൻ വിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായക പദവിയിലേക്ക് ഉയർന്നത്. പിന്നീട് ഷാജി കൈലാസ്-രൺജി പണിക്കർ-സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു. ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നീ സിനിമകൾ ഈ കൂട്ടുകെട്ടിൽ വൻ വിജയം നേടിയവയാണ്. 1997ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

2016ൽ ബിജെപി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അഞ്ച് വർഷം സിനിമയിൽ നിന്ന് മാറി നിന്നു. 2021ൽ കാവൽ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തിരിച്ചെത്തി. 2022ൽ രാജ്യസഭ കാലാവധി പൂർത്തിയായതോടെ വീണ്ടും സിനിമകളിൽ സജീവമായി. 2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തൻറെ രാഷ്ട്രീയപ്രവർത്തനമേഖലയായി എസ്ജി തൃശൂരിനെ മാറ്റുകയായിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പടെ സി പി എമ്മിനെ പ്രതിരോധത്തിലാക്കി പദയാത്ര നടത്തിയത് അദ്ദേഹത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സഹായിച്ച സംഭവമായിരുന്നു.

തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരിലെ പോരാട്ടം ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നത് പ്രധാനമന്ത്രി മോദിയും, എൻഡിഎയും മണ്ഡലത്തിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി രംഗത്തിറങ്ങിയതോടെയായിരുന്നു. ഒടുവിൽ ചരിത്ര വിജയം നേടിയപ്പോഴും കേന്ദ്ര മന്ത്രി സഭയിലേക്ക് ഇല്ലന്നായിരുന്നു സുരേഷ് ഗോപി ആവർത്തിച്ചത്. അദ്ദേഹത്തിൻറെ മന്ത്രിസ്ഥാനം കേരളത്തിനു ഗുണകരമാകും എന്നതിൽ തർക്കമില്ല, അതു അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കുമറിയാം. നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്കും.

WEB DESK
Next Story
Share it