ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ്: അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി
![ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ്: അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ്: അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി](https://news.radiokeralam.com/h-upload/2024/03/18/386521-jacob-thomas.webp)
മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ അതൃപ്തിയുമായി സുപ്രീം കോടതി. കേസ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ നിർണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സർക്കാർ തിങ്കളാഴ്ചയും സുപ്രീം കോടതിയിൽ അറിയിച്ചു.
ജേക്കബ് തോമസിനെതിരേ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. മുദ്രവച്ച കവറിലാണ് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കൈമാറിയിരുന്നത്. മുദ്രവച്ച കവറിൽ കൈമാറിയ ഈ റിപ്പോർട്ട് തുറന്ന് നോക്കിയ ശേഷമാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനെ സുപ്രീം കോടതി വിമർശിച്ചത്. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം നിരവധി തവണ തങ്ങൾ അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, കാണാതായ രേഖ കണ്ടെത്താൻ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. അന്വേഷണം പൂർത്തിയാക്കി ഏപ്രിൽ 18-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖ വ്യാജമായി ചമച്ചതാണെന്ന ആരോപണമുണ്ടെന്ന് കേരളം നേരത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പാക്കാൻ ആ രേഖ കണ്ടത്തേണ്ടതുണ്ട്. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽപോലും അത് കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ അഭിഭാഷകർ സുപ്രീം കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.