Begin typing your search...

ദുരിതാശ്വാസ നിധിയിൽ നിന്നും പണമെടുക്കാൻ ധന സെക്രട്ടറിയുടെ അനുമതി വേണം, കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പ്; വിശദീകരിച്ച് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിൽ നിന്നും പണമെടുക്കാൻ ധന സെക്രട്ടറിയുടെ അനുമതി വേണം, കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പ്; വിശദീകരിച്ച് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയിൽ വലിയ കുപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീർത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവർ യാഥാർത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷൻ നിർവഹിക്കുന്നത്. ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകൾ പരിശോധിക്കാൻ നിയമസഭക്ക് അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നത്. സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും നമ്മുടെ നാട് മറികടക്കുമെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയിൽ വലിയ കുപ്രചരണം ചിലരെങ്കിലും നടത്തുന്നുണ്ട്. നാടിതു വരെ സാക്ഷ്യം വഹിച്ചതിൽ ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീർത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവർ യാഥാർത്ഥ്യമെന്തെന്ന് തിരിച്ചറിയണം.

ചില വിവരങ്ങൾ നോക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയർ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. നിലവിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ ശ്രീ. രവീന്ദ്രകുമാർ അഗർവാൾ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരൻ. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകൾ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂൾ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓൺലൈൻ പോർട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂൾ അക്കൗണ്ടുകൾ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷൻ നിർവഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നർത്ഥം. ഈ അക്കൗണ്ടുകൾ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ.

കലക്ടർക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക, മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരം. ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വർഷാവർഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറൽ ഓഫീസിന്റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രിൽ ഒന്ന് 2016 മുതൽ 31 ആഗസ്ത് 2019 വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി. പ്രധാനപ്പെട്ട ഒരു ക്രമക്കേടുകളും ഇതിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോർട്ട് നൽകിയതാണ്. 2019 ന് ശേഷമുള്ള ഓഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകൾ പരിശോധിക്കാൻ നിയമസഭക്ക് അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നത്. അനേകം പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചവരാണ് നാം. സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും നമ്മുടെ നാട് മറികടക്കും.

WEB DESK
Next Story
Share it