Begin typing your search...

ഗൾഫിലേക്കുള്ള വിമാനയാത്രാനിരക്ക് താങ്ങാനാകുന്നില്ല; അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു

ഗൾഫിലേക്കുള്ള വിമാനയാത്രാനിരക്ക് താങ്ങാനാകുന്നില്ല; അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിമാനയാത്രാനിരക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഉത്സവകാലത്ത് ഉയർന്ന യാത്രാനിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. ഗൾഫിലേക്കടക്കമുള്ള യാത്രക്കാർക്ക് ഇത് താങ്ങാനാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണുണ്ടായത്. ഫെസ്റ്റിവൽ സീസണുകൾ, സ്‌കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് പിണറായി വിജയൻ കത്തിൽ പറഞ്ഞു.

മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികൾക്കുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നിരക്കുകൾ പുനഃപരിശോധിക്കണമെന്ന കേരള സർക്കാരിന്റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യർത്ഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്ളൈറ്റുകൾ സർവീസ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി നേടിയാൽ മാത്രമേ, വിദേശ/ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണൽ/ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.2023 ഏപ്രിൽ രണ്ടാം വാരം മുതൽ സംസ്ഥാന സർക്കാർ ബുക്ക് ചെയ്യുന്ന അഡീഷണൽ/ചാർട്ടർ ഫ്ലൈറ്റ് ഓപ്പറേഷനുകൾക്ക് ആവശ്യമായ അനുമതികൾ വേഗത്തിൽ നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകാനും പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.

Aishwarya
Next Story
Share it