'പാർട്ടിക്ക് പങ്കില്ല'; ടി.പി വധക്കേസിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: എം.വി ഗോവിന്ദൻ
![പാർട്ടിക്ക് പങ്കില്ല; ടി.പി വധക്കേസിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: എം.വി ഗോവിന്ദൻ പാർട്ടിക്ക് പങ്കില്ല; ടി.പി വധക്കേസിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: എം.വി ഗോവിന്ദൻ](https://news.radiokeralam.com/h-upload/2024/02/19/384678-mv.webp)
ടി.പി വധക്കേസിലെ ഹൈക്കോടതിവിധി സ്വാഗതംചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നേതാക്കളെ കള്ളക്കേസിൽപ്പെടുത്തി വർഷങ്ങളോളം ജയിലിലടച്ചെന്നും പകവീട്ടലായാണ് കേസിനെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ നിയമയുദ്ധമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. കൊള്ളക്കാരനെ അറസ്റ്റുചെയ്യുന്നപോലെ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ കോണ്ടുപോകുന്ന ചിത്രം കേരളം മറന്നിട്ടില്ല.
പാർട്ടി നേതാക്കളെ ഉൾപ്പെടെ കള്ളക്കേസിൽപ്പെടുത്തി വർഷങ്ങളോളം ജയിലിൽ അടച്ചു. പകവീട്ടലായാണ് കേസിനെ കൈകാര്യംചെയ്തത്. കോടതി ഇത് ശരിയായരീതിയിൽ കണ്ടിരിക്കുന്നുവെന്നുവേണം വിധിയിലൂടെ മനസ്സിലാക്കാനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി വധക്കേസിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് അന്നേപറഞ്ഞതാണ്. അത് ശരിയുമാണ്. പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വലിയ കടന്നാക്രമണം നടത്താനുള്ള ബോധപൂർവ്വമായ ശ്രമം കേസുമായി ബന്ധപ്പെട്ട് നടന്നു.
അപ്പോഴാണ് ശരിയായ രീതിയിൽ ഞങ്ങൾക്ക് ഇടപെടേണ്ടിവന്നതെന്നും കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ യുഡിഎഫ് ആണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.