Begin typing your search...

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരം പിഴവുകൾ തെറ്റായി കണ്ട് കർശന നടപടി സ്വീകരിക്കും. ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തെ അപേക്ഷിച്ച് ചികിത്സാ പിഴവുകൾ കുറഞ്ഞിട്ടുണ്ടെന്നും മികച്ച സേവനം നൽകുന്ന ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ കാർഡിയോളജി ഇന്റെർവെൻഷനും സർജിക്കൽ പ്രോസീജിയറും നടക്കുന്ന സർക്കാർ മെഡിക്കൽ കോളജാണ് കോട്ടയം മെഡിക്കൽ കോളജ്. 2023ൽ രാജ്യത്ത് സൗജന്യ ചികിത്സ നടക്കുന്ന സർക്കാർ മെഡിക്കൽ കോളജുകളിൽ ഒന്നാം സ്ഥാനം ലഭിച്ചതും കോട്ടയം മെഡിക്കൽ കോളജിനാണ്. എന്നാൽ ചികിത്സയിൽ ഉണ്ടാകുന്ന പിഴവ് തെറ്റായി തന്നെ കാണും. കർശന നടപടിയും സ്വീകരിക്കും. കുട്ടിയുടെ കൈവിരലിനുള്ള ശസ്ത്രക്രിയക്ക് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് തെറ്റാണ്. അത് തെറ്റായി തന്നെ കണ്ടുകൊണ്ട് അതേദിവസം സൂര്യനസ്തമിക്കുന്നതിന് മുൻപ് തന്നെ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു. കേരളത്തിൽ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെല്ലാം ഇത്തരം സംഭങ്ങൾ ഉണ്ടാകുന്നു എന്ന് വരുത്തിത്തീർക്കാൻ വ്യാപക പ്രചരണം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം ചികിത്സാപ്പിഴവ് സർക്കാർ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് പാടില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിൽ അഞ്ചും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ പന്ത്രണ്ടും മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരം പിഴവുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അത് സർക്കാർ എടുത്ത നടപടികൾ മൂലമാണ്. കയ്യിൽ നിന്നും കാശെടുത്ത് രോഗിയെ വീട്ടിലെത്തിക്കുന്ന ഡോക്ടർമാർ നമ്മുടെ സർക്കാർ സംവിധാനത്തിലുണ്ട്. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സർക്കാർ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും വീണാ ജോർജ് പ്രതികരിച്ചു.

WEB DESK
Next Story
Share it