പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി, വിവാദത്തിന് തിരികൊളുത്തി; കടകംപള്ളിക്കെതിരെ സംസ്ഥാന സമിതി
![പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി, വിവാദത്തിന് തിരികൊളുത്തി; കടകംപള്ളിക്കെതിരെ സംസ്ഥാന സമിതി പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി, വിവാദത്തിന് തിരികൊളുത്തി; കടകംപള്ളിക്കെതിരെ സംസ്ഥാന സമിതി](https://news.radiokeralam.com/h-upload/2024/02/13/384439-kadakam-pally-1539953786.webp)
തിരുവനന്തപുരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നാണ് ആക്ഷേപം. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് കടകംപള്ളിയിൽനിന്നുണ്ടായത്. പ്രശ്‌നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്.
സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലിൽ ആക്കുന്നുവെന്നു കടകംപള്ളി വിമർശിച്ചിരുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. 'കരാറുകാരെ മാറ്റിയതിന്റെ പൊള്ളൽ ചിലർക്കുണ്ടെന്നാ'യിരുന്നു ഇതിനു മറുപടിയെന്നോണം റിയാസ് പറഞ്ഞത്. ഇതിന്റെ പേരിൽ മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത റിയാസും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിഷേധിച്ചു. ഇതിനു പിന്നാലെയാണ് ഇതേ വിഷയത്തിൽ കടകംപള്ളിയെ സംസ്ഥാന സമിതി വിമർശിക്കുന്നത്.