മോചനം ഇന്നുണ്ടാകുമോ?; അബ്‌ദുൽ റഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും
സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇന്ത്യൻ സമയം രാവിലെ 10.30ന് കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്. ഇതാണ് മോചനഉത്തരവ് ഇന്നുതന്നെ ഉണ്ടാകുമെന്ന പ്രതീക്ഷ വർദ്ധിപ്പിക്കുന്നത് . കോടതിൽ നിന്ന് അന്തിമ വിധിയും മോചന ഉത്തരവുമാണ് ഇനിയുണ്ടാവേണ്ടത്.
നേരത്തെ ആറ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാൽ മോചനക്കാര്യത്തിൽ തീരുമാനം നീളുകയായിരുന്നു. കഴിഞ്ഞ 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു.
ഇന്ന് മോചന ഉത്തരവ് ഉണ്ടായാൽ അബ്ദുൽ റഹീമിന് ഉടൻ നാട്ടിൽ എത്താനാകും. മരിക്കുന്നതിന് മുൻപ് മകനെ കാണണമെന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് റഹീമിന്റെ മാതാവ് നേരത്തേ പറഞ്ഞിരുന്നു.
സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.