Begin typing your search...

'മാത്യു കുഴൽനാടന് 'അറ്റൻഷൻ സീക്കിങ് സിൻഡ്രോം'; ചികിത്സ നൽകാൻ കെപിസിസിയോട് അഭ്യർഥിക്കുന്നു; എ.എ.റഹിം

മാത്യു കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം; ചികിത്സ നൽകാൻ കെപിസിസിയോട് അഭ്യർഥിക്കുന്നു; എ.എ.റഹിം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ മാത്യു കുഴൻനാടനെതിരെ എ.എ.റഹിം എംപി രംഗത്ത്. മാത്യു കുഴൽനാടന് 'അറ്റൻഷൻ സീക്കിങ് സിൻഡ്രോം' ആണെന്നും അദ്ദേഹത്തിന് നല്ല ചികിത്സ നൽകാൻ കെപിസിസിയോട് അഭ്യർഥിക്കുന്നു എന്നും എ.എ.റഹിം മാധ്യമങ്ങളോട് പറഞ്ഞു. ഐജിഎസ്ടി അടച്ചുവെന്ന് തെളിയിച്ചാൽ മാപ്പു പറയാമെന്ന് പറഞ്ഞിട്ട് കുഴൽനാടൻ ഇപ്പോൾ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

'മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന ആ നേതാവിന് കലശലായ ഒരു രോഗമുണ്ട്. ആ രോഗത്തെ അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന് വിളിക്കാം. സ്വന്തം പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാൻ, സ്വന്തം അഴിമതി മറച്ചുവയ്ക്കാൻ ഇയാൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കിയത്. മൂന്നു ദിവസമാണ് ഐജിഎസ്ടിയുടെ കാര്യത്തിൽ മാത്രം ഈ അറ്റൻഷൻ സീക്കിങ് സിൻഡ്രോമുള്ള എംഎൽഎ വാർത്താസമ്മേളനം നടത്തിയത്. അദ്ദേഹത്തിന്റെ ആ രോഗം കാരണം നിങ്ങളുടെ എത്ര വിലപ്പെട്ട മണിക്കൂറുകളാണ് കളഞ്ഞത്.

ഐജിഎസ്ടി അടച്ചുവെന്ന് തെളിയിച്ചാൽ താൻ പൊതുസമൂഹത്തിനു മുന്നിൽ മാപ്പു പറയാം എന്ന് അദ്ദേഹം പറയുകയാണ്. ഏതാണ്ട് 24 മണിക്കൂർ ആകാൻ പോകുന്നു ഇത് പുറത്തു വന്നിട്ട്. എന്തുകൊണ്ട് മാപ്പു പറയുന്നില്ല. അപ്പോൾ അറ്റൻഷൻ കിട്ടണം. അതിന്റെ ചെലവിൽ വേണ്ടി വന്നാൽ കെപിസിസിയുടെ ട്രഷറർ ആകണം, കെപിസിസിയുടെ നേതൃത്വത്തിലേക്ക് വരണം. ഇത്തരം ഒരു പുകമറ സൃഷ്ടിച്ച്, അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്, സ്വന്തം പാർട്ടിയിലുള്ള ബാക്കിയുള്ളവരെ തട്ടിമാറ്റിയിട്ട് മുന്നോട്ടു വരണം. അതിനുള്ള ഒരു പ്രഫഷനലിസം അദ്ദേഹത്തിനുണ്ട്.

ആ പ്രഫഷനലിസത്തോടു കൂടിയാണ് അദ്ദേഹം അത് ചെയ്തത്. പണ്ടൊരിക്കൽ ഒരു തിരഞ്ഞെടുപ്പു സമയത്ത് തിരുവനന്തപുരത്ത് വ്യാപകമായ പോസ്റ്ററുകൾ വന്നു. അന്ന് കോൺഗ്രസിന്റെ നേതാവായ ജോസഫ് വാഴയ്ക്കൻ പറഞ്ഞ വാചകങ്ങൾ ഞാൻ ഓർമിക്കുകയാണ് 'ആ പോസ്റ്ററുകളിലെല്ലാം ഒരു പ്രഫഷനൽ ടച്ചുണ്ട്' എന്നാണ്. അന്ന് വാഴയ്ക്കൻ പറഞ്ഞ അതേ പ്രഫഷനൽ ടച്ച് ഈ അറ്റൻഷൻ സീക്കിങ് സിൻഡ്രോം രോഗി കാണിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി വളരെ അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ പരിസരത്തെ മലീനസമാക്കുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ എന്തൊരു വേട്ടയാടലായിരുന്നു. എത്ര ദിവസമാണ് നടന്നത്. സാധാരണക്കാർക്ക് ഐജിഎസ്ടി എന്താണ് എന്നൊന്നും അറിയില്ലല്ലോ. എന്തോ തട്ടിപ്പ് നടത്തിയെന്നല്ലേ കരുതുക. പുകമറ സൃഷ്ടിക്കുക. മാപ്പു പറയുമോ എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം അദ്ദേഹം മാപ്പു പറയാനുള്ള അവസരത്തെയും അറ്റൻഷൻ സീക്കിങ് അവസരമായാവും കാണുക. കേരളം ഇത് തിരിച്ചറിഞ്ഞ് ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. കോൺഗ്രസിൽ തന്നെ മഹാഭൂരിപക്ഷം ആളുകളും ഈ ആരോപണം ഏറ്റെടുക്കാൻ തയാറായില്ല. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഇത് സഭയിൽ ഉന്നയിച്ചില്ല. കലശലായ രോഗമാണ് ഈ പ്രതിസന്ധിക്ക് കാരണം. അത് ശക്തമായിത്തന്നെ ജനം തിരിച്ചറിയും എന്നാണ് മനസ്സിലാക്കുന്നത്. ഞാൻ വിനയപൂർവം കെപിസിസിയോട് അഭ്യർഥിക്കുന്നത് അദ്ദേഹത്തിന് നല്ല ചികിത്സ കൊടുക്കണം എന്നാണ്. ആ ചികിത്സയ്ക്ക് ആവശ്യമായ പണം വല്ലതും വേണമെങ്കിൽ ഞങ്ങൾ ശേഖരിച്ച് നൽകം'- എ.എ.റഹിം പറഞ്ഞു.

WEB DESK
Next Story
Share it