ഗാസയിലെ ഇസ്രയേൽ ആക്രമണം ; യു.എൻ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
![ഗാസയിലെ ഇസ്രയേൽ ആക്രമണം ; യു.എൻ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ഗാസയിലെ ഇസ്രയേൽ ആക്രമണം ; യു.എൻ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു](https://news.radiokeralam.com/h-upload/2024/05/14/389854-gaza-26.webp)
ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ ഗാസയിൽ കൊല്ലപ്പെട്ടു. റഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
46കാരനായ വൈഭവ് അനിൽ കാലെയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഗാസയിൽ യു.എൻ സെക്യൂരിറ്റി സർവീസ് കോഓഡിനേറ്ററായി ഒരു മാസം മുമ്പാണ് ഇദ്ദേഹം ചുമതലയേറ്റത്. ഇദ്ദേഹം നേരത്തേ ഇന്ത്യൻ ആർമിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ ആദ്യമായാണ് യു.എന്നിന്റെ വിദേശ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. ഇതുവരെ 190 യു.എൻ ഉദ്യോഗസ്ഥർ ഗാസയിൽ കൊല്ലപ്പെട്ടുവന്നാണ് കണക്ക്.
യുനൈഡ് നേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ വകുപ്പിലെ ജീവനക്കാരന്റെ മരണ വിവരവും മറ്റൊരാൾക്ക് പരിക്കേറ്റ സംഭവവും അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.