Begin typing your search...

കാര്‍ഗോ, കൊറിയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ഐസിസിഎ ദേശീയ സമ്മേളനം

കാര്‍ഗോ, കൊറിയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ഐസിസിഎ ദേശീയ സമ്മേളനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്റര്‍നാഷണല്‍ കൊറിയര്‍ ആന്റ് കാര്‍ഗോ അസോസിയേറ്റ്‌സില്‍ (ഐസിസിഎ) അംഗത്വമുള്ള യുഎഇയിലെ 84 കാര്‍ഗോ കമ്പനികളുടെ സേവനം മെച്ചപ്പെടുത്താനും, ഇന്ത്യയിലെ ക്‌ളിയറന്‍സ് പ്രശ്‌നങ്ങളും ഡെലിവറിയിലെ കാലതാമസവും ഒഴിവാക്കി ഈ വ്യവസായ മേഖലയെ മികച്ചതാക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ദേശീയ സമ്മേളനം. ഷാര്‍ജ സഫാരി മാളില്‍ ഒരുക്കിയ നാഷണല്‍ കോണ്‍ഫറന്‍സ് ഈ ദിശയിലേക്കുള്ള പുതിയ കാല്‍വെപ്പായി. കാര്‍ഗോ, കൊറിയര്‍ മേഖലക്ക് ആരോഗ്യകരമായ വിപണി സൃഷ്ടിക്കുന്നതിനോടൊപ്പം തന്നെ, മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിസിഎ ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നടപടികളിലേക്ക് നയിക്കാന്‍ ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കണ്ടെത്തുന്ന കാര്യങ്ങള്‍ സംഘടന നടപ്പാക്കും. 2015ല്‍ തുടങ്ങിയ രജിസ്‌റ്റേര്‍ഡ് സംഘടനയാണ് ഐസിസിഎ. യുഎഇയിലെ 95 ശതമാനം കാര്‍ഗോ കമ്പനികളും ഇതിലുള്‍പ്പെടുന്നു. സംഘടനയുടെ നേതൃത്വത്തില്‍ രണ്ടു മാസം മുന്‍പ് നിരക്കുകള്‍ ഏകീകരിച്ചു. ഇതനുസരിച്ച്, സമുദ്ര മാര്‍ഗം ഒരു കിലോ കാര്‍ഗോ ഇന്ത്യയലേക്ക് അയക്കാന്‍ 6 ദിര്‍ഹമാണ് നിരക്ക്. വിമാന മാര്‍ഗം അയക്കാന്‍ 13 ദിര്‍ഹമും. പായ്ക്കിംഗ് ചാര്‍ജ് 20 ദിര്‍ഹമാണ്.

കാര്‍ഗോ രംഗത്ത് പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. 90 ശതമാനം പേരും ഈ വ്യവസായ മേഖലയെ സേവന മനോഭാവത്തോടെയാണ് കാണുന്നത്. ഏതാണ്ടെല്ലാ മേഖലകളും ഓണ്‍ലൈനും ഫാസ്റ്റ് ട്രാക്കുമായി സ്മാര്‍ട്ടായെങ്കിലും, കാര്‍ഗോ രംഗം മാത്രം അക്കാര്യത്തില്‍ പിറകില്‍ നില്‍ക്കുകയാണ്. ഇത് മനസ്സിലാക്കി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് സംഘടന താല്‍പര്യപ്പെടുന്നത്. യുഎഇയില്‍ നിന്ന് റിട്ടയര്‍ ചെയ്തും ജോലി നഷ്ടപ്പെട്ടും നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ കാര്‍ഗോ അയക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. പ്രവാസികള്‍ക്ക് എപ്പോഴും താങ്ങാനാകുന്ന നിരക്കില്‍ മികച്ച സേവനം നല്‍കാനാണ് തങ്ങള്‍ക്കാഗ്രഹമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. അവധിക്കാലങ്ങളില്‍ വിമാന നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിക്കുമ്പോഴും, എത്രയോ വര്‍ഷങ്ങളായി ഡോര്‍ ടു ഡോര്‍ മേഖല വളരെ മിതമായ നിരക്കില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. ഈ മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നം ക്‌ളിയറന്‍സുമായി ബന്ധപ്പെട്ടുള്ളതാണ്. പലപ്പോഴും ഉപയാക്താക്കളില്‍ നിന്നും വാങ്ങിയതിനെക്കാള്‍ തുക ക്‌ളിയറന്‍സിന് കാര്‍ഗോ കമ്പനികള്‍ ചെലവഴിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇന്‍സ്‌പെക്ഷന്‍ ആവശ്യമായി വരുമ്പോളുണ്ടാകുന്ന കാലതാമസം വലിയ പ്രതിസന്ധിയാണ്. അത് കാര്‍ഗോ കമ്പനികള്‍ സൃഷ്ടിക്കുന്നതല്ല. പ്രശ്‌നങ്ങളിലധികവും സാങ്കേതികമാണ്. സര്‍ക്കാര്‍ അധികാരികള്‍ പരമാവധി സേവനങ്ങള്‍ ചെയ്തു തരാറുണ്ട്. ഇപ്പോള്‍ ആറു മാസത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നുണ്ട്. കോവിഡ് കാലത്തും ശേഷവും കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്തരം വിഷമാവസ്ഥകള്‍ പരമാവധി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

ഹൈദരാബാദിലെ ക്‌ളിയറന്‍സിലാണ് നേരത്തെ പ്രശ്‌നങ്ങളുണ്ടായത്. ഏകദേശം 480 കണ്ടെയിനറുകളാണ് അന്ന് കസ്റ്റംസ് പിടിച്ചു വെച്ചത്. ഗള്‍ഫില്‍ നിന്നും പ്രധാനമായി ഇലക്‌ട്രോണിക് ഐറ്റംസ്, ടിവികള്‍, സിഗരറ്റ്‌സ്, ഗോള്‍ഡ് എന്നിവ ഇത്തരം കണ്ടെയിനറുകളിലുണ്ടെന്നതായിരുന്നു അന്നുയര്‍ന്ന ആരോപണം. ഇതേത്തുടര്‍ന്ന്, 480 കണ്ടെയിനറുകളും തുറന്നു പരിശോധിച്ചു. ഒരു മൊട്ടുസൂചി പോലും നിയമവിരുദ്ധമായി അന്ന് കിട്ടിയില്ല. അവസാനം, എല്ലാറ്റിനും ഡ്യൂട്ടിയും ഫൈനും പെനാല്‍റ്റിയും വന്നു. അതെല്ലാം തങ്ങള്‍ അടയ്ക്കുകയായിരുന്നുവെന്നും ഐസിസിഎ സാരഥികള്‍ വിശദീകരിച്ചു. അംഗങ്ങള്‍ക്ക് ഇതാദ്യമായി ഗ്രൂപ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ഐസിസിഎ ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ സാരഥികള്‍, 10 ദിര്‍ഹമാണ് ഇതിനായി അടയ്‌ക്കേണ്ടതെന്നും വ്യക്തമാക്കി. ആകസ്മികമായുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ അയാള്‍ മുടക്കിയ ഫ്രെയ്റ്റ് ചാര്‍ജ് ഉടന്‍ തിരിച്ചു കൊടുക്കും. ഉദാഹരണത്തിന്, 1000 ദിര്‍ഹമാണ് ഫ്രെയ്റ്റ് ചാര്‍ജ് വന്നതെങ്കില്‍, അതടച്ചയാള്‍ക്ക് പെട്ടെന്ന് തിരികെ നല്‍കും. പിന്നീട്, വാല്യു കണക്കാക്കി അതിനനുസരിച്ചുള്ള തുകയും നല്‍കുനനതാണ്. അതിനിടെ, ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നു വ്യാജ കാര്‍ഗോ സ്ഥാപനങ്ങളെ കണ്ടെത്തി പൂട്ടിച്ചെന്നും അത് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമായാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൂട്ടിയവ ഇന്ത്യന്‍ കമ്പനികളല്ലെന്നും സാരഥികള്‍ കൂട്ടിച്ചേര്‍ത്തു. ഐസിസിഎ പ്രസിഡന്റ് നിഷാദ് (എബിസി കാര്‍ഗോ), സെക്രട്ടറി നവജാസ് (ബെസ്റ്റ് എക്‌സ്പ്രസ്സ് കാര്‍ഗോ), അഡൈ്വസറി കമ്മിറ്റിയംഗങ്ങളായ സിയാദ് (പ്രൈം എക്‌സ്പ്രസ്സ് കാര്‍ഗോ), യൂനുസ് (സീബ്രീസ് കാര്‍ഗോ), ലാല്‍ജി മാത്യു (123 കാര്‍ഗോ), നവനീത് പ്രഭാകരന്‍ (റോണാ കാര്‍ഗോ), ഫൈസല്‍ (ഡിആര്‍ കൊറിയര്‍), ഷഹീര്‍ (മെട്രോ കൊറിയര്‍ ആന്റ് കാര്‍ഗോ), ജിഗിലേഷ് (ഈസി കാര്‍ഗോ) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

WEB DESK
Next Story
Share it