താനൂർ കസ്റ്റഡി കൊലപാതകം; കേസ് ഡയറി ഹാജരാക്കണം, അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിർദേശം
![താനൂർ കസ്റ്റഡി കൊലപാതകം; കേസ് ഡയറി ഹാജരാക്കണം, അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിർദേശം താനൂർ കസ്റ്റഡി കൊലപാതകം; കേസ് ഡയറി ഹാജരാക്കണം, അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിർദേശം](https://news.radiokeralam.com/h-upload/2023/08/25/377757-new-project-2023-08-10t144125901.avif)
മലപ്പുറം താനൂർ കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ കേസ് ഡയറിയും അന്വേഷണ പുരോഗതിയും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകി കോടതി. സെപ്റ്റംബർ 7ന് ഹാജരാക്കണമെന്നാണ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
താനൂർ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി താമിർ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കറും രംഗത്ത് വന്നിരുന്നു. മൻസൂറിന്റെ പോക്കറ്റിൽ ലഹരിമരുന്ന് പൊലീസ് വച്ചതാണെന്ന് ഇദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ ജയിലിൽ മൻസൂറിനെ ഇരുപതോളം പൊലീസുകാർ ചേർന്ന് മർദിച്ചു. മൻസൂറിന്റെ ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. താമിറിനെ മർദിക്കുന്നത് കണ്ടതായി മൻസൂർ മൊഴി നൽകിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് സത്യം പറഞ്ഞതിന്റെ പേരിലാണ് മർദിച്ചതെന്ന് കരുതുന്നു. മൻസൂറിന്റെ മൊഴിമാറ്റാൻ പോലീസ് സമ്മർദമുണ്ടായെന്നും പിതാവ് അബൂബക്കർ ആരോപിക്കുന്നു.
അതേ സമയം, താനൂരിലെ കസ്റ്റഡി മരണത്തിൽ താൻ തയ്യാറാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൂർണ്ണബോധ്യമുണ്ടെന്ന് ഡോ ഹിതേഷ് ശങ്കർ പറഞ്ഞു. സത്യസന്ധമായി ജോലി ചെയ്യാൻ പൊലീസ് അനുവദിക്കില്ല എന്നാണോയെന്നും അതോ തന്റെ വായടപ്പിക്കാനാണോ ആരോപണമെന്നും അദ്ദേഹം ചോദിച്ചു. താനൂരിലെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് നേരത്തെ ഡോ ഹിതേഷ് ശങ്കർ പറഞ്ഞിരുന്നു.