കൊക്കൈൻ വ്യാപാര സംഘത്തെ വേരോടെ പിഴുത് ഓപ്പറേഷൻ ഡെസേർട്ട് ലൈറ്റ്

Update: 2022-11-29 06:25 GMT


ദുബായ് ∙: കൊക്കൈൻ വ്യാപാര സംഘത്തെ വേരോടെ പിഴുത് പോലീസ്. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ്, യുഎഇ എന്നീ രാജ്യങ്ങളിൽ യൂറോപോളിന്റെ പിന്തുണയോടെ നടത്തിയ അന്വേഷണത്തിൽ 30 ടണ്ണിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. പശ്ചിമേഷ്യൻ ഭൂഖണ്ഡത്തിലെ കൊക്കെയ്ൻ ലഹരിമരുന്ന് വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുന്ന യൂറോപ്യൻ 'സൂപ്പർ സംഘ'ത്തെ പൊലീസ് തകർത്തു. ഓപ്പറേഷൻ ഓപ്പറേഷൻ ഡെസേർട്ട് ലൈറ്റ് എന്ന് പേരിട്ട അന്വേഷണത്തിൽ ആറു രാജ്യങ്ങളിൽ നിന്നായി 49 പ്രതികളെ അറസ്റ്റ് ചെയ്തതായി യൂറോ പോൾ പറഞ്ഞു.14 പേരെ പിടികൂടിയ നെതർലാൻഡ്സിലാണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നത്. ദുബായിൽ ആറു വൻ കുറ്റവാളികൾ പിടിയിലായി. വിവിധ രാജ്യങ്ങളിലെ പോലീസുമായി സഹകരിച്ച നടത്തിയ ഓപ്പറേഷനിൽ ദുബായ് പൊലീസ് ജനറൽ കമാൻഡും ആഭ്യന്തര മന്ത്രാലയവും പങ്കു വഹിച്ചതായി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കൽ, ലഹരിമരുന്ന് കടത്ത് എന്നിവയെ ചെറുക്കുന്നതിൽ എമിറേറ്റ്‌സ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന സംഘത്തെ തകർക്കുന്നതിൽ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും പങ്കുവഹിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കീഴിൽ യൂറോപ്പിലേയ്ക്ക് കൊക്കെയ്ൻ ഇറക്കുമതി വൻ തോതിൽ നടന്നിരുന്നുവെന്ന് യൂറോപോൾ പറഞ്ഞു. ലഹരിമരുന്ന് കയറ്റുമതിക്ക് പ്രതികൾ എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷനാണ് ഉപയോഗിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ ചെറുക്കുന്നതിനും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും സേന കഠിനമായി പ്രവർത്തിക്കുമെന്ന് ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല അൽ മർറി പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ലോകത്താകമാനമുള്ള വിവിധ പോലീസ് ഏജൻസികളുമായി ദുബായ് പോലീസ് ബന്ധം പുലർത്തുന്നുണ്ട്. 

Similar News