ലോകകപ്പ് സെമിഫൈനൽ; ഇന്ത്യ ന്യൂസിലൻഡ് പോരാട്ടം ഇന്ന്

Update: 2023-11-15 03:57 GMT

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടു മുതൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഈ ലോകകപ്പിൽ ഏറ്റവും ഉയർന്ന സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും പിറന്ന വാംഖഡെയിൽ മത്സരം ആവേശകരമാകും. ഇരു ടീമുകളിലും പ്ലെയിംഗ് ഇലവനിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല.

നാലുവർഷം കാത്തിരുന്ന ഒരു കണക്കുതീർക്കാനുണ്ട് ഇന്ത്യക്ക്. 2019ൽ ഓൾഡ് ട്രാഫോഡിൽ വീണ കണ്ണീർ മായ്ച്ചു കളയണം. 28 വർഷങ്ങൾക്ക് ശേഷം 2011ൽ ഇന്ത്യ വീണ്ടും ലോക കിരീടം ചൂടിയ വാംഖഡെയിൽ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. അങ്ങനെ ആത്മവിശ്വാസം കൊള്ളാൻ ടീം ഇന്ത്യയ്ക്ക് റൗണ്ട് റോബിൻ ഘട്ടത്തിൽ ഒൻപതിൽ ഒമ്പതും ജയിച്ച പ്രകടനം തന്നെ ധാരാളം.

മികച്ച ഫോമിലുള്ള മുൻനിര ബാറ്റർമാർ ന്യൂസിലാൻഡ് ബൗളർമാർക്ക് വെല്ലുവിളിയാകും. റൺവേട്ടയിൽ, വിരാട് കോലി ഒന്നാമതും രോഹിത് ശർമ നാലാമതുമുണ്ട്. മധ്യനിര ആടിയുലയാതെ കഴിഞ്ഞ മത്സരങ്ങളിൽ റൺ അടിച്ചു കൂട്ടിയത് ടീമിന് കൂടുതൽ കരുത്തേകുന്നു.

നെറ്റ് റണ്‍ റേറ്റിന്റെ പിൻബലത്തിൽ സെമിഫൈനലിൽ എത്തിയ ന്യൂസിലാൻഡിന് മറ്റു സമ്മർദ്ദങ്ങൾ ഇല്ലെങ്കിലും ധരംശാലയിൽ ഏറ്റ പരാജയം അലോസരപ്പെടുത്തുന്നുണ്ടാകും. 565 റൺസ് നേടിയ യുവതാരം രചിൻ രവീന്ദ്രയിലാണ് ആണ് കിവിസിൻ്റെ പ്രതീക്ഷ. ക്യാപ്റ്റൻ, കെയ്ൻ വില്യംസണും ഡാരിൽ മിച്ചലും, ഡെവിൻ കോൺവേയും ഫോമിലേക്കെത്തിയാൽ ഇന്ത്യയ്ക്ക് വെല്ലുവിളി യാകും .

ട്രെൻഡ് ബോൾട്ടും ടിം സൗത്തിയും, മിച്ചൽ സാന്റ്നറും അടങ്ങുന്ന ബൗളിംഗ് നിരയും അവസരത്തിനൊത്ത് ഉയരും എന്നാണ് ന്യൂസിലാൻഡ് കണക്ക് കൂട്ടുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ നാലിലും ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് തന്നെയാണ് മത്സരത്തിൽ മേൽകൈ.

Tags:    

Similar News