യുവതാരങ്ങളെ വാർഷിക കരാറിൽ ഉൾപ്പെടുത്തി ബിസിസിഐ; ജുറേലും സർഫറാസും ഇനി സി ഗ്രേഡ് താരങ്ങൾ

Update: 2024-03-19 13:25 GMT

ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങിയ ധ്രുവ് ജുറേലിനേയും സർഫറാസ് ഖാനേയും ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച യുവതാരങ്ങൾക്ക് ഒരു കോടി രൂപ വാർഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറാണ് നൽകിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരുടേയും മികച്ച പ്രകടനമായിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ സർഫറാസ് അർധ സെഞ്ചുറി നേടി. ജുറേലാകട്ടെ അവസാന ടെസ്റ്റിലെ മാൻഓഫ്ദിമാച്ച് പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ടി20 മത്സരങ്ങളോ കളിച്ച താരങ്ങളാണ് സി ഗ്രേഡ് കരാറിന് അർഹരാകുക. മൂന്ന് ടെസ്റ്റുകൾ കളിച്ചതോടെയാണ് ഇരുവർക്കും വാർഷിക കരാർ ലഭിച്ചത്.

അതേസമയം, രഞ്ജി ട്രോഫിയിൽ കളിക്കുന്നതിന് വിമുഖത കാണിച്ചതിന് വാർഷിക കരാറിൽ നിന്ന് ബിസിസിഐ പുറത്താക്കിയ ശ്രേയസ് അയ്യരുടേയും ഇഷാൻ കിഷന്റേയും കാര്യത്തിൽ ഇതുവരേയും തീരുമാനമുണ്ടായിട്ടില്ല. 7 കോടി വാർഷിക പ്രതിഫലമുള്ള ഗ്രേഡ് എ പ്ലസിൽ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്.

Tags:    

Similar News