നീരജും എനിക്ക് മോനെ പോലെ തന്നെയാണ്, അവൻ നദീമിന്‍റെ സഹോദരനാണ്; നീരജിന്‍റെ അമ്മക്ക് പിന്നാലെ ​ഹൃദയം തൊടുന്ന വാക്കുകളുമായി അർഷാദിന്‍റെ അമ്മയും

Update: 2024-08-09 12:38 GMT

ഒരേ ഇവന്‍റിൽ കാലങ്ങളായി മത്സരിക്കു ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്‍റെ അർഷാദ് നദീമും ഒന്നിനൊന്ന് മികച്ച താരങ്ങളാണ്. മത്സരം ഒരു വഴിയിൽ നടക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സുഹ‍‍ൃത്തുക്കൾ കൂടിയാണ്. നീരജിനെ പിന്തള്ളിക്കൊണ്ട് പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ 92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ് ഒളിംപിക് റെക്കോർടോടെ സ്വർണം നേടാൻ അർഷാദിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നലെ അർഷാദ് ജയിച്ചതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും അവൻ തനിക്ക് മകനെ തന്നെയാണെന്നും നീരജിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അമ്മയുടെ നല്ല മനസിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.

എന്നാൽ ഇപ്പോൾ അർഷാദിന്റെ അമ്മയും ഇതേ വാക്കുകൾ പറഞ്ഞിരിക്കുകയാണ്. ജയവും തോൽവിയുമെല്ലാം മത്സരത്തിന്‍റെ ഭാഗം മാത്രമാണെന്നും നീരജും തന്‍റെ മകനെ പോലെയാണെന്നും പാക് താരത്തിന്‍റെ അമ്മ പറയുന്നു. 'നീരജ് നദീമിന്‍റെ സുഹൃത്തും സഹോദരനുമാണ്. ദൈവം അവനെ അനു​ഗ്രഹിക്കട്ടെ, അവന് ഇനിയും മെഡലുകൾ നേടാൻ സാധിക്കട്ടെ, ഞാൻ നീരജിന് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട്', അർഷാദിന്‍റെ അമ്മ പറഞ്ഞു.

പാകിസ്താന്‍റെ ചരിത്രത്തിലെ തന്നെ ആദ്യ വ്യക്തിഗത സ്വർണമായിരുന്നു അർഷാദ് നേടിയത്. 1992ൽ ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയതിന് ശേഷമുള്ള പാകിസ്താന്‍റെ ആദ്യ മെഡൽ നേട്ടാണ് അർഷാദിലൂടെ സ്വന്തമാക്കിയത്.

Tags:    

Similar News