ഇംഗ്ലണ്ടിനെ തകർത്ത് ട്വൻ്റി-20 പരമ്പര പിടിച്ച് ഇന്ത്യ ; നാലാം മത്സരത്തിൽ ഇന്ത്യൻ വിജയം 15 റൺസിന്

Update: 2025-02-01 04:28 GMT

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 53 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 19.4 ഓവറില്‍ 166 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതില്‍ ഹര്‍ഷിത് കണ്‍കക്കഷന്‍ സബ്ബായിട്ടാണ് ടീമിലെത്തിയത്. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ താരം ദുബെയ്ക്ക് പകരം ഹര്‍ഷിത് ഇറങ്ങുകയായിരുന്നു.

മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (230 - ബെന്‍ ഡക്കറ്റ് (39) സഖ്യം പവര്‍പ്ലേയില്‍ 62 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട പൊളിയുന്നത്. ഡക്കറ്റിനെ ബിഷ്‌ണോയ് പുറത്താക്കി. പിന്നാലെ സാള്‍ട്ടും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും (2) മടങ്ങി. ഇതോടെ മൂന്നിന് 67 എന്ന നിലയിലായി ഇംഗ്ലണ്ട്. ഹാരി ബ്രൂക്ക് (51) ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മധ്യനിരയില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. ലിയാം ലിവിംഗ്സ്റ്റണ്‍ (9), ജേക്കബ് ബേഥല്‍ (6), ബ്രൈഡണ്‍ കാര്‍സെ (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതിനിടെ ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തി മടക്കി. ജാമി ഓവര്‍ടണ്‍ (19) പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. ജോഫ്ര ആര്‍ച്ചര്‍ (0), സാകിബ് മെഹ്‌മൂദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആദില്‍ റഷീദ് (10) പുറത്താവാതെ നിന്നു.

നേരത്തെ ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ (53), ശിവം ദുബെ (53) എന്നിവരുടെ ഇന്നിംഗ്സുകള്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. അഭിഷേക് ശര്‍മ (29), റിങ്കും സിംഗ് (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സഞ്ജു സാംസണും (1), സൂര്യുകുമാര്‍ യാദവും (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിന് വേണ്ടി സാകിബ് മെഹ്‌മൂദ് മൂന്ന് വിക്കറ്റ് നേടി. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. നേരിട്ട മൂന്നാം പന്തില്‍ തന്നെ പുറത്തായി സഞ്ജു. സാകിബ് മെഹ്‌മൂദിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ ലെഗില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയില്‍ തന്നെയാണ് സഞ്ജു പുറത്തായത്. ഇന്നും മാറ്റമൊന്നുമുണ്ടായില്ല.

മൂന്നാമതായി ക്രീസിലെത്തിയ തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സാകിബിനെതിരെ ക്രീസ് വിട്ട് അനാവശ്യ ഷോട്ടിന് ശ്രമിച്ച തിലക് (0) തേര്‍ഡ്മാനില്‍ ആര്‍ച്ചര്‍ക്ക് തന്നെ ക്യാച്ച് നല്‍കി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവും ക്രീസ് വിട്ടു. നാല് പന്ത് നേരിട്ട സൂര്യ ഇംഗ്ലണ്ട് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ റണ്‍സ് നേടും മുമ്പ് ഷോര്‍ട്ട് മിഡ് ഓണില്‍ ബ്രൈഡണ്‍ കാര്‍സെക്ക് ക്യാച്ച് നല്‍കി. ഇതോടെ മൂന്നിന് 12 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ അഭിഷേക് - റിങ്കു സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ അഭിഷേകിനെ പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 19 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും നാല് ഫോറും നേടി. അധികം വൈകാതെ റിങ്കുവും മടങ്ങി. ഇത്തവണ കാര്‍സെയാണ് വിക്കറ്റ് വീഴ്ത്തിയത്.

ഇതോടെ അഞ്ചിന് 79 എന്ന നിലയിലായി ഇന്ത്യ. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ടുണ്ടായത് പിന്നീടാണ്. ഹാര്‍ദിക് - ദുബെ സഖ്യം അടിച്ചെടുത്തത് 87 റണ്‍സ്. ഹാര്‍ദിക് ആദ്യം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ മടങ്ങുകയും ചെയ്തു. 30 പന്തുകള്‍ മാത്രം നേരിട്ട താരം നാല് വീതം ഫോറും സിക്സും നേടി. അക്സര്‍ പട്ടേലാണ് (5) പുറത്തായ മറ്റൊരു താരം. ഇരുവരേയും ജാമി ഓവര്‍ടണാണ് മടക്കിയത്. അവസാന ഓവറില്‍ അര്‍ഷ്ദീപ് സിംഗ് (0) റണ്ണൗട്ടായി. ദുബെ അവസാന പന്തിലും റണ്ണൗട്ടായി. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി. 

Tags:    

Similar News