ചരിത്ര നേട്ടവുമായി ബംഗ്ലദേശ് ; പാക്കിസ്ഥാനെ തകർത്തത് 10 വിക്കറ്റിന്

Update: 2024-08-25 15:28 GMT

പാകിസ്ഥാനെതിരായ റാവല്‍പിണ്ടി ടെസ്റ്റില്‍ ബംഗ്ലാദേശിന് 10 വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം.രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു.ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ജയമാണിത്.പാകിസ്ഥാനെ സ്വന്തം നാട്ടില്‍ 10 വിക്കറ്റിന് തോല്‍പ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കി.എതിരാളികള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം കൂടിയാണിത്.ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.സ്കോര്‍ 448-6, 146, 565, 30-0.

23-1 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ അവസാന ദിനം നാടകീയമായി തകര്‍ന്നടിയുകയായിരുന്നു. അവസാന ദിനം തുടക്കത്തിലെ പാകിസ്ഥാന് ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെ വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ ബാബര്‍ അസമും അബ്ദുള്ള ഷഫീഖും പിടിച്ചു നിന്നതോടെ പാകിസ്ഥാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 50 കടന്നു. എന്നാല്‍ 50 പന്തില്‍ 22 റണ്‍സെടുത്ത ബാബറിനെ നാഹിദ് റാണ ബൗള്‍ഡാക്കിയതോ‍ടെ പാകിസ്ഥാന്‍റെ തകര്‍ച്ച തുടങ്ങി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അബ്ദുള്ള ഷഫീഖ് ഡക്കായതോടെ പാകിസ്ഥാന്‍ ഞെട്ടി. പിന്നാലെ ആഗ സല്‍മാന്‍ ഗോള്‍ഡന്‍ ഡക്കായതോടെ പാകിസ്ഥാന്‍ 105-6 എന്ന സ്കോറിലേക്ക് തകര്‍ന്നടിഞ്ഞു.

ലഞ്ചിന് പിന്നാലെ ഷഹീന്‍ അഫ്രീദിയെയും(2), നസീം ഷായെയും(3) നഷ്ടമായതോടെ 118-8ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ ഇന്നിംഗ്സ് തോല്‍വിയെന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത് മുഹമ്മദ് റിസ്‌വാന്‍(51) നടത്തിയ പോരാട്ടമാണ്. ഒടുവില്‍ റിസ്‌വാനും മെഹ്ദി ഹസന്ർ മിറാസിന് മുന്നില്‍ വീണതോടെ പാകിസ്ഥാന്‍റെ പോരാട്ടം അവസാനിച്ചു.

ഇന്നലെ സയ്യിം അയൂബിന്‍റെ വിക്കറ്റ്(1) പാകിസ്ഥാന് നഷ്ടമായിരുന്നു.പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 448-6ന് മറുപടിയായി ബംഗ്ലാദേശ് 565 റണ്‍സെടുത്ത് ഇന്നലെ ഓള്‍ ഔട്ടായിരുന്നു. 191 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമിന്‍റെയും 93 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ സല്‍മാന്‍റെയും 56 റണ്‍സെടുത്ത ലിറ്റണ്‍ ദാസിന്‍റെയും 77 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസിന്‍റെയും 50 റണ്‍സെടുത്ത മൊനിമുള്‍ ഹഖിന്‍റെയും ബാറ്റിംഗ് മികവിലാണ് പാകിസ്ഥാനെതിരെ ബംഗ്ലാദേശ് മികച്ച ലീഡ് സ്വന്തമാക്കിയത്. പാകിസ്ഥാന് വേണ്ടി നസീം ഷാ മൂന്ന് വിക്കറ്റെടുത്തു.

Tags:    

Similar News