മെസിക്ക് ഹാട്രിക്കും 2 അസിസ്റ്റും; ബൊളീവിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന

Update: 2024-10-16 06:49 GMT

ലിയോണൽ മെസിയുടെ ഹാട്രിക്കിൽ അര്‍ജന്റീനയ്ക്ക് മിന്നും ജയം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് അര്‍ജന്റീന മുട്ടുക്കുത്തിച്ചത്.

മത്സരത്തില്‍ ഉടനീളം അര്‍ജന്റീന താരങ്ങള്‍ കളം നിറഞ്ഞ് കളിക്കുന്നതാണ് കണ്ടത്. 73 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്റീന ആയിരുന്നു. അര്‍ജന്റീനയുടെ മേധാവിത്വമാണ് കളിക്കളത്തിൽ കാണാനായത്. 19, 84, 86 മിനിറ്റുകളിലാണ് മെസി ബൊളീവിയന്‍ വല കുലുക്കിയത്. മറ്റു രണ്ടു ​ഗോളുകൾക്ക് അസിസ്റ്റ് ചെയ്തതും മെസിയാണ്. 19-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസിന്റെ പാസില്‍ നിന്ന് മെസ്സിയാണ് അര്‍ജന്റീനയുടെ ഗോളടി തുടങ്ങിവെച്ചത്. പിന്നാലെ 43-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പന്ത് വലയിലാക്കി ലൗറ്റാരോ ടീമിന്റെ ലീഡുയര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് മെസ്സിയുടെ മറ്റൊരു അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരസ് ടീമിന്റെ മൂന്നാം ഗോളും നേടി.

69-ാം മിനിറ്റില്‍ തിയാഗോ അല്‍മാഡയും സ്‌കോര്‍ ചെയ്തു. പിന്നാലെ 84, 86 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത മെസ്സി ഹാട്രിക്ക് തികച്ചു. ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അര്‍ജന്റീന 14 ഷോട്ടുകളാണ് ഉതിര്‍ത്തത്. ജയത്തോടെ യോഗ്യതാ റൗണ്ടിൽ 10 കളികളില്‍ നിന്ന് 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്.

Tags:    

Similar News