ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്

Update: 2024-06-28 13:47 GMT

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടമുണ്ടായ സംഭവത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രം​ഗത്ത്. അഴിമതിയും അശ്രദ്ധയുമാണ് ഇത്തരം തകർച്ചയ്ക്ക് കാരണം, കഴിഞ്ഞ പത്തുവർഷത്തെ മോദി ഭരണത്തിൻ്റെ പ്രകടമായ തെളിവാണ് ചീട്ടുക്കൊട്ടാരം പോലെ തകർന്ന് വീഴുന്ന അടിസ്ഥാന സൗകര്യങ്ങളെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

ജബൽപൂർ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർച്ച, അയോധ്യയിലെ പുതിയ റോഡുകളുടെ മോശം അവസ്ഥ, രാമക്ഷേത്രത്തിലെ ചോർച്ച, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് റോഡിലെ വിള്ളലുകൾ, ഗുജറാത്തിലെ മോർബി പാലം ദുരന്തം, ബിഹാറിലെ 13 പുതിയ പാലങ്ങളുടെ തകർച്ച, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പരാജയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ‘ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ’ സൃഷ്ടിക്കുമെന്ന മോദിയുടെയും ബിജെപിയുടെയും അവകാശവാദങ്ങൾ വെറും പ്രഹസനം മാത്രമാണെന്ന് തെളിയിക്കുന്നതാണെന്നും സംഭവങ്ങളെന്നും ഖാർഗെ കൂട്ടിച്ചേർത്തു.


സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. സംഭാവന വാങ്ങി കോർപ്പറേറ്റുകൾക്ക് ബിസിനസ് നൽകുന്ന ബി.ജെ.പി മാതൃകയുടെ പ്രതിഫലനമാണ് ഇത്തരം തകർച്ചകളെന്ന് പ്രിയങ്ക പരിഹസിച്ചു. ‘എല്ലാം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, ഈ നിലവാരമില്ലാത്ത നിർമാണ പ്രവർത്തനങ്ങളുടെയും അഴിമതി മോഡലിൻ്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും പ്രിയങ്ക എക്സിൽ കുറിച്ചു.


ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേൽക്കൂരയ്ക്കു പുറമേ ടെർമിനലിന്റെ തൂണുകളും തകർന്ന് വീണിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്.

Tags:    

Similar News