ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കൻ കടൽ കൊള്ളക്കാർ ; 3 ലക്ഷം രൂപ നഷ്ടം
ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചത്. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ, രാജ്‌കുമാർ, നാഗലിംഗം എന്നിവർക്ക് പരുക്കേറ്റു.
ഫൈബർ ബോട്ടുകളിലെത്തി കല്ല് കൊണ്ടും മാരകായുധങ്ങൾ കൊണ്ടുമാണ് ആക്രമിച്ചത്. ഇവരുടെ വലയും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാർ കവർന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിന് മുൻപും ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ ഇടപെട്ട് ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.